കൊച്ചി: സോളാര്‍ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ ഹൈക്കോടതിയ്ക്ക് നിയമപരമായി ഇടപെടാന്‍ കഴിയില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടിയുള്‍പ്പടെ ഉള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം തുടരവെയാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. അതേസമയം ടേംസ് ഓഫ് റഫറന്സിലില്ലാത്ത സരിതയുടെ കത്ത് എങ്ങനെ പരിഗണിക്കപ്പെട്ടുവെന്ന് കോടതി ചോദിച്ചു
നിയമസഭയില്‍ വച്ച സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ടില്‍ കോടതിയ്ക്ക് നിയമപരമായി ഇടപെടാനാവില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വാദിച്ചു. റിപ്പോര്‍ട്ട് ശരിയായാലും, തെറ്റായാലും ഇടപെടാനാവില്ല. കോടതിയ്ക്കല്ല സഭയ്ക്കാണ് അധികാരം. എന്നാൽ ഉള്ളടക്കത്തിലല്ലാതെ നടപടി ക്രമങ്ങളില്‍ തെറ്റുവന്നിട്ടുണ്ടെങ്കില് കോടതിയ്ക്ക് ഇടപെടാമെന്നും സര്‍ക്കാര്‍ അഭിഭാഷകന് വാദിച്ചു.
സരിത എസ് നായരുടെ കത്ത് സര്‍ക്കാര്‍ ഇടക്കിടെ ഉയര്‍ത്തി കൊണ്ടു വരുന്നത് ഹര്‍ജിക്കാരുടെ സ്വകാര്യതയെ ബാധിക്കില്ലെയെന്ന് വാദത്തിനിടെ ഹൈക്കോടതി ചോദിച്ചിരുന്നു. സോളാര്‍ തട്ടിപ്പ് അന്വേഷിക്കാന്‍ രൂപീകരിച്ച ജസ്റ്റിസ് ജി ശിവരാജന് കമ്മീഷന് സരിത എസ് നായരുടെ വിവാദ കത്ത് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയത് എങ്ങനെയെന്നും കോടതി ചോദിച്ചു. കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ തയ്യാറാക്കിയപ്പോള്‍ ഈ കത്ത് ഉള്‍പ്പെടുത്തിയിരുന്നില്ല. പിന്നീട് എങ്ങനെയാണ് കത്ത് ഇതിന്റെ ഭാഗമായതെന്നാണ് കോടതിയുടെ ചോദ്യം.
കമ്മീഷന് റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്ത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും സമര്‍പ്പിച്ച ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ സര്‍ക്കാരിനെതിരായ പരാമര്‍ശങ്ങള്‍.
എന്നാല്‍ സരിത എസിജെഎം എന്‍ വി രാജുവിന്റെ മുന്നില്‍ മൊഴി നല്കിയപ്പോള് തന്നെ ഈ വിവരങ്ങള്‍ മാദ്ധ്യമങ്ങള്‍ വാര്‍ത്തയാക്കിയെന്നും അത് പൊതുമണ്ഡലത്തിലെത്തിയെന്നും സ്വകാര്യത സംബന്ധിച്ച ആരോപണങ്ങളില്‍ കാര്യമില്ലെന്നും സര്‍ക്കാര്‍ മറുപടി നല്കി.
കേസില്‍ സര്‍ക്കാരിന്റെ വാദം പൂര്‍ത്തിയായില്ല. ഉമ്മന്‍ ചാണ്ടിയുടെ മറുപടി വാദം അടുത്ത മാസം ഏഴിന് നടക്കും. കമ്മീഷന്റെ റിപ്പോർട്ടും അതിലെ അന്വേഷണവും റദ്ദാക്കണമെന്നാണ് ഹൈക്കോടതിയ്ക്ക് മുന്നില്‍ ഉമ്മന്‍ ചാണ്ടി സമര്‍പ്പിച്ച ഹര്‍ജിയിലെ പ്രധാന ആവശ്യം.