കോഴിക്കോട്: ഫറൂക്ക് ട്രെയിനിംഗ് കോളേജിലെ വിദ്യാർത്ഥിനികളെ ലൈംഗികമായി അധിക്ഷേപിച്ച് അദ്ധ്യാപകൻ. വിദ്യാർത്ഥിനികളുടെ വസ്ത്ര ധാരണം ഇസ്ളാം മതാനുശാസ പ്രകാരമല്ലെന്നും പുരുഷന്മാരെ ആകർഷിക്കാനാണെന്നും കുടുംബ കൗൺസിലർ കൂടിയായ ജവഹർ മുനവർ അധിക്ഷേപിക്കുന്ന ശബ്ദശകലം പുറത്ത്. ലെഗിൻസ് ധരിക്കുന്ന പെൺകുട്ടികൾക്ക് സ്വർഗം ലഭിക്കില്ലാ എന്നും അദ്ധ്യാപകൻ പറയുന്നു.
താൻ ഫറൂക്ക് കോളേജിലെ അദ്ധ്യാപകനാണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് ശബ്ദരേഖ ആരംഭിക്കുന്നത്. ശബ്ദം ഫറൂക്ക് ട്രെയിനിംഗ് കോളേജിലെ ബിഎഡ് അധ്യാപകനും കുടുംബ കൗൺസിലറുമായ ജവഹർ മുനവറിന്റേതാണെന്ന് വിദ്യാർഥികൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇസ്ലാം മതാനുസൃതമല്ല കോളേജിലെ പെൺകുട്ടികളുടെ വസ്ത്രധാരണം എന്ന് പറയുന്ന ശബ്ദശകലത്തിൽ വിദ്യാർത്ഥിനികളോടുള്ള ലൈംഗിക അധിക്ഷേപം നിറഞ്ഞിരിക്കുന്നു.
പുരുഷന്മാരെ ആകർഷിക്കാനാണ് വിദ്യാർത്ഥിനികൾ ഇത്തരത്തിൽ വസ്ത്രം ധരിക്കുന്നത് എന്ന് പറയുന്ന അദ്ധ്യാപകൻ ലെഗിൻസ് ഇടുന്നത് കൂടുതലും മുസ്ലിം പെൺകുട്ടികളാണെന്നും ഇവർക്ക് സ്വർഗം ലഭിക്കില്ലായെന്നും പറയുന്നു.
വിദ്യാർത്ഥിനികളുടെ സ്വാതന്ത്രത്തിലേക്കുള്ള കടന്നു കയറ്റം എന്നതിലുപരി ഇതര മതസ്ഥരായ വിദ്യാർത്ഥിനികൾ കൂടി പഠിക്കുന്ന കാമ്പസിനകത്ത് സമാന്തര ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള സമാനമായ ശ്രമമാണിതെന്ന് വ്യക്തം. ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ചിരിക്കുന്നതിനെയും ഹോളി ആഘോഷത്തെയും വിലക്കിയതും ഇതുമായി ചേർത്ത് വായിക്കേണ്ടതാണ്.