ദുബായ്: ദുബായിൽ വലിയ വാഹനങ്ങളുടെ ഡ്രൈവിംഗ് ലൈസൻസിനുള്ള മാനദണ്ഡങ്ങൾ കടുപ്പിച്ചേക്കും. ഹെവി ലൈസൻസ് സ്വന്തമാക്കാനുള്ള കുറഞ്ഞ പ്രായം 20 ൽ നിന്നും 21 ആയി ഉയർത്തുക, ലൈറ്റ് മോട്ടോർ ലൈസൻസ് ഉള്ളവർക്ക് മാത്രം ഹെവി ലൈസൻസ് അനുവദിക്കുക എന്നീ മാറ്റങ്ങളാണ് പരിഗണിക്കുന്നത്.
വാഹനാപകടങ്ങളില്ലാത്ത നഗരമായി ദുബായിയെ മാറ്റുകയെന്ന ലക്ഷ്യം കൈവരിക്കാനുള്ള നടപടികളുടെ ഭാഗമായി റോഡ് സുരക്ഷാ നിയമങ്ങൾ കർശനമാക്കുകയാണ് അധികൃതർ. ഇതിന്റെ ഭാഗമായാണ് ട്രക്ക്, ട്രെയിലർ തുടങ്ങിയവ ഓടിക്കുന്നതിനുള്ള ഹെവി മോട്ടോർ ഡ്രൈവിംഗ് ലൈസൻസിനുള്ള മാനദണ്ഡങ്ങൾ കൂടുതൽ കടുപ്പിക്കുന്നതിനെ കുറിച്ച് അധികൃതർ ആലോചിക്കുന്നത്.
ദുബായിൽ നടക്കുന്ന പ്രഥമ ട്രക്ക് സുരക്ഷാ സമ്മേളനത്തിൽ, ആർടിഎയുടെ ഡ്രൈവേഴ്സ് ട്രെയ്നിംഗ് ആൻഡ് ക്വാളിഫിക്കേഷൻസ് ഡയറക്ടർ ആരിഫ് അബ്ദുൽ കരീം അൽ മാലിക്ക് ആണ് ഇക്കാര്യം അറിയിച്ചത്.
ഹെവി ലൈസൻസ് നേടാനുള്ള കുറഞ്ഞ പ്രായം 20 ൽ നിന്നും 21 ആയി ഉയർത്തുക, ലൈറ്റ് മോട്ടോർ ലൈസൻസ് ഉള്ളവർക്ക് മാത്രം ഹെവി ലൈസൻസ് അനുവദിക്കുക എന്നിവയാണ് പ്രധാന മാറ്റങ്ങൾ. നിലവിൽ നേരിട്ട് ഹെവി ലൈസൻസിന് അപേക്ഷിക്കാൻ സാധിക്കും. കൂടാതെ പരിശീലനവും കൂടുതൽ ശാസ്ത്രീയവും കാര്യക്ഷമവും ആക്കാനും ആലോചനയുണ്ട്.
പരിശീലനം, 3500 കിലോ ഭാരം വഹിക്കാൻ ശേഷിയുള്ള വാഹനത്തിലായിരിക്കണമെന്നതാണ് ആലോചനയിലുള്ള മറ്റൊരു മാറ്റം. നിലവിൽ ഇത് 2500 കിലോ ശേഷിയുള്ള വാഹനത്തിലാണ്. ഈ വാഹനങ്ങളിൽ ലോഡ് കയറ്റി പൊതുനിരത്തിൽ ഓടിച്ച് പരിശീലിക്കുകയും വേണം. നിലവിൽ 60 ശതമാനത്തിലധികം ആളുകളും ഭാരം കയറ്റിയ വാഹനമോടിച്ച് വേണ്ടത്ര പരിചയം നേടാതെ ഹെവി ലൈസൻസ് നേടി നേരിട്ട് ജോലിയിൽ പ്രവേശിക്കുന്നു. ഇത് അപകടങ്ങൾക്ക് കാരണമാകും.
മുൻ വർഷങ്ങളെ അപേക്ഷിച്ച് 2017 ൽ ഹെവി വാഹനങ്ങൾ ഉൾപ്പെട്ട അപകടങ്ങൾ കുറഞ്ഞെങ്കിലും അത് ഇനിയും കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിഷ്ക്കാര നീക്കം.