തിരുവനന്തപുരം ; രാഷ്ട്രീയ നേതാവിന്റെ മകന് ട്രെയിനില് തന്നെ അപമാനിച്ചെന്ന ജോസ് കെ.മാണി എംപിയുടെ ഭാര്യ നിഷയുടെ ആരോപണങ്ങളോട് പ്രതികരിച്ച് പി സി ജോർജ്ജ് എം എൽ എ യുടെ മകൻ ഷോൺ ജോർജ്ജ്.
തന്നെ പീഡിപ്പിച്ചത് ജോസ് കെ മാണിയാണെന്ന് പറയാനുള്ള മര്യാദ സരിത നായർ കാട്ടിയതുപോലെ നിഷ ജോസ് തന്നോടും അല്പം മര്യാദ കാട്ടണമെന്ന് ഷോൺ ജോർജ്ജ്.ഞാനാണു പീഡിപ്പിച്ചതെങ്കിൽ തുറന്നു പറയാൻ തയാറാകണം – ഷോൺ ആവശ്യപ്പെട്ടു.
പൊതുപ്രവർത്തകനെന്ന നിലയിൽ ഇപ്പോൾ പുറത്തിറങ്ങാനാകാത്ത അവസ്ഥയാണെന്നും ഷോൺ ചൂണ്ടിക്കാട്ടി. പള്ളിയിൽ പോയാലും സമാധാനമില്ല. ഈ സംഭവവുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് എല്ലായിടത്തും.
എന്റെ അമ്മയ്ക്ക് 55 വയസ്സുണ്ട്. ഈ സ്ത്രീയ്ക്ക് 52ഉം. അമ്മയുടെ പ്രായമുള്ള സ്ത്രീയോട് മോശമായി പെരുമാറാൻ മാത്രം തനിക്ക് സ്വഭാവ വൈകല്യങ്ങളിലെന്നും ഷോൺ പറഞ്ഞു.ഇതു മനഃപൂർവം അപമാനിക്കാനുള്ള ശ്രമമാണ്. ഒന്നുകിൽ അവരുടെ പുസ്തകം വിറ്റുപോകാനുള്ള തന്ത്രം.
നിഷ ജോസ് കെ. മാണിയോടൊപ്പം ഒരിക്കൽ ട്രെയിനിൽ യാത്ര ചെയ്തിട്ടുണ്ടെന്നും ഷോൺ വ്യക്തമാക്കി. കോഴിക്കോട്ടുനിന്ന് കോട്ടയത്തേക്കായിരുന്നു യാത്ര. തനിക്കൊപ്പം സിപിഎമ്മിലെ ചില നേതാക്കളുമുണ്ടായിരുന്നു.നിഷയെ റെയിൽവേ സ്റ്റേഷനിൽ വച്ചു കണ്ടപ്പോൾ പോയി സംസാരിച്ചു. ഏതോ ബിസിനസ് മീറ്റിനു വന്നതാണെന്നു പറഞ്ഞു.
പിന്നീട് അവർ അവരുടെ ബെർത്തിലേക്കും ഞാൻ എന്റെ ബെർത്തിലേക്കും പോയി. കോട്ടയത്ത് എത്തിയപ്പോൾ എന്നെ കൂട്ടാൻ വന്ന വ്യക്തിയെ പരിചയപ്പെടുത്തി. കൊണ്ടുപോയി വിടണോ എന്നു ചോദിച്ചു. വേണ്ടെന്നു പറയുകയും ചെയ്തു.ഇതാണ് അന്നു സംഭവിച്ചത് – ഷോൺ പറഞ്ഞു.
ഈ വിഷയത്തിൽ നിഷ വരുത്തിയ വലിയൊരു പിഴവ് കേരളം ചർച്ച ചെയ്യേണ്ടതുണ്ടെന്നും ഷോൺ ചൂണ്ടിക്കാട്ടി.
ഒരു എംപിയുടെ ഭാര്യയും കേരളത്തിലെ ഏറ്റവും തലമുതിർന്ന നേതാവായ കെ.എം. മാണിയുടെ മരുമകളുമായിട്ടും ഇത്തരമൊരു സംഭവമുണ്ടായിട്ട് അവർ പ്രതികരിക്കാത്തത് തെറ്റല്ലേ?പിന്നെ എന്തൊക്കെ സാമൂഹ്യ പ്രവർത്തനം നടത്തിയിട്ട് എന്തു കാര്യം?
ആത്മാഭിമാനമുള്ള ഏതൊരാളുടെയും ഭാര്യയ്ക്കാണ് ഈ അനുഭവമുണ്ടായതെങ്കിൽ മോശമായി പെരുമാറിയവന്റെ കാലു തല്ലിയൊടിക്കാതെ വീട്ടിൽ പോയി കിടന്നുറങ്ങുമോ? ഇത്തരമൊരു സംഭവമുണ്ടായിട്ടും പ്രതികരിക്കാതിരുന്ന ഈ എംപി ഒരു ആണാണോയെന്നും ഷോൺ ചോദിച്ചു.
കോടതിയിൽ വന്ന് ഈ പറയുന്ന വ്യക്തി ഞാനല്ല എന്നു പറയുന്നതുവരെ വെറുതെയിരിക്കില്ലെന്നും ഷോൺ വ്യക്തമാക്കി.