ന്യൂഡൽഹി: കുടുംബാധിപത്യത്തിന് അവസാനമില്ലാതെ കോൺഗ്രസ്. പ്രവർത്തക സമിതി അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള പൂർണ അധികാരം രാഹുൽ ഗാന്ധിയ്ക്ക് നൽകി. ഇത് സംബന്ധിച്ച പ്രമേയം പ്ലീനറി സമ്മേളനം പാസാക്കി.
പ്രവർത്തക സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പായിരുന്നു യോഗത്തിന്റെ പ്രധാന അജണ്ടകളിൽ ഒന്ന്. പകുതി അംഗങ്ങളെ സമ്മേളനം തെരഞ്ഞെടുക്കുകയും പകുതി അംഗങ്ങളെ അദ്ധ്യക്ഷന്‍ നിര്‍ദേശിക്കുകയും ചെയ്യുന്നതാണ് പാർട്ടിയുടെ ഭരണ ഘടനാപരമായ രീതി. ഇതില്‍ നിന്നും വ്യത്യസ്തമായി മുഴുവന്‍ അംഗങ്ങളെയും അദ്ധ്യക്ഷന്‍ തെരഞ്ഞെടുക്കുന്നതിനുള്ള പ്രമേയം പ്ലീനറി സമ്മേളനം പാസാക്കി. പ്രവർത്തക സമിതിയിലെ മുഴുവൻ അംഗങ്ങളെയും ഇനി രാഹുലിന് തെരഞ്ഞെടുക്കാം. ഗുലാം നബി ആസാദ് ആണ് പ്രേമേയം അവതരിപ്പിച്ചത്.
പാർട്ടിയിൽ തെരഞ്ഞെടുപ്പ് വേണം എന്ന് രാഹുൽ ഗാന്ധി പറയുമ്പോഴും മുഴുവൻ പ്രവർത്തക സമിതി അംഗങ്ങളെയും അദ്ധ്യക്ഷൻ തന്നെ നാമനിർദേശം ചെയ്യുന്ന രീതിയാണ് പുതിയ പ്രമേയം. രാഹുല്‍ ഗാന്ധിയുടെ അദ്ധ്യക്ഷ സ്ഥാനാരോഹണം പ്ലീനറി സമ്മേളനം ഔദ്യോഗികമായി അംഗീകരിച്ചു.
അന്താരാഷ്ട്ര രംഗത്തെ പാർട്ടിയുടെ കാഴ്ചപാട് സംബന്ധിച്ച പ്രേമേയം സമ്മേളനത്തിൽ അവതരിപ്പിച്ചു. പാകിസ്താനുമായുള്ള വിദേശ നയം പുനപരിശോധിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്ന് പ്രമേയത്തിലൂടെ കോൺഗ്രസ് വ്യക്തമാക്കുന്നു. അയൽ രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തണം. ചൈന ഉയർന്നു വരുന്ന ശക്തിയും വ്യാപാര പങ്കാളിയുമാണ്. ചൈനയുമായുള്ള ആശയ വിനിമയം ശക്തമാക്കണം എന്നും അന്താരാഷ്ട്ര പ്രമേയത്തിൽ വ്യക്തമാക്കുന്നു.
സാമ്പത്തിക രംഗത്തെ പാർട്ടിയുടെ കാഴ്ചപാട് സംബന്ധിച്ച പ്രമേയവും സമ്മേളനത്തിൽ അവതരിപ്പിച്ചു. നാല് പ്രമേയങ്ങളാണ് രണ്ട് ദിവസം നീണ്ടു നിന്ന പ്ലീനറി സമ്മേളനം ചർച്ച ചെയ്തത്.