തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ മദ്യഷാപ്പുകൾ തുറക്കില്ലെന്ന് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണൻ. ബാറുകൾക്ക് അനുകൂലമായി സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിട്ടില്ലെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി. സർക്കാർ കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലുകയാണെന്നാരോപിച് പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി.
പഞ്ചായത്തുകൾ തോറും ബാറുകൾ തുറക്കാൻ ആണ് സർക്കാർ ശ്രമിക്കുന്നതെന്ന് അടിയന്തരപ്രമേയത്തിന് അനുമതി തേടിയ കെസി ജോസഫ് എംഎൽഎ ആരോപിച്ചു. ബാറുകൾക്ക് അനുകൂലമായ വിധിക്കായി കോടതിയിൽ സത്യവാങ്മൂലം നൽകി. സിപിഎമ്മിന് ബാറുടമകളുമായി അവിശുദ്ധ കൂട്ടുകെട്ടാണെന്നും കെസി ജോസഫ് പറഞ്ഞു.
ബാറുകൾ തുറക്കുന്നതിനായി സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിട്ടില്ലെന്ന് എക്സൈസ് മന്ത്രി ടിപി.രാമകൃഷ്ണൻ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങൾക്ക് നൽകിയ അനൂകൂല്യം മാത്രമാണ് ആവശ്യപ്പെട്ടത്. സുപ്രീം കോടതി വിധിയെ മറികടക്കാൻ സർക്കാർ ശ്രമിച്ചിട്ടില്ല. സുപ്രീംകോടതി ചോദിച്ചപ്പോഴാണ് സർക്കാർ നിലപാടറിയിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
എൽഡിഎഫ് സർക്കാർ കൗശലപൂർവം നുണ പറയുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. പുതിയ ബാറുകൾ തുറക്കില്ലെന്ന് പറയുന്ന സർക്കാർ പുതിയ 5 വൻകിട ബാറുകൾക്ക് അനുമതി നൽകിയെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി.