തിരുവനന്തപുരം: എംഎൽഎമാർക്ക് ഇനി സംസ്ഥാനത്തിനകത്തും പറക്കാം. സൗജന്യ വിമാനയാത്ര അനുവദിക്കുന്ന ബിൽ നാളെ നിയമസഭയിൽ അവതരിപ്പിക്കും. ആദ്യഘട്ടത്തിൽ 50,000 രൂപവരെ യാത്രയ്ക്ക് ചെലവാക്കാം. എംഎൽഎമാരുടെ ശമ്പളവർദ്ധനവിന് പിന്നാലെയാണ് ആഡംബര യാത്രക്കുള്ള ബിൽ നിയമസഭയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്.
നാളെ നിയമസഭയിൽ അവതരിപ്പിയ്ക്കുന്ന ജനപ്രതിനിധികളുടെയും മന്ത്രിമാരുടെയും വേതന അലവൻസ് പരിഷ്ക്കരണ ഭേഭഗതി ബില്ലിന്റെ പകർപ്പ് ജനം ടിവിയ്ക്ക് ലഭിച്ചു. ഇരട്ടിയിൽ അധികമായി വേതനവും അലവൻസുകളും വർധിപ്പിയ്ക്കാൻ ശുപാർശ ചെയ്യുന്നു എന്നതിനെക്കാൾ ഈ ബില്ലിൽ ശ്രദ്ധേയം വിമാനയാത്രാ അനുമതി നിയമസഭാംഗങ്ങൾക്ക് ലഭ്യമാക്കുന്നു എന്നതാണ്.
ബില്ലിൽ രണ്ടിടങ്ങളിലാണ് ഇതു സമ്പന്ധിച്ച പരാമർശം. നിയമസഭാ കമ്മറ്റികളുടെ ഭാഗമായ് അൻപതിനായിരം രൂപ ചിലവാക്കാം എന്നതാണ് ആദ്യ നിർദ്ദേശം. എന്നാൽ ഇതിനെക്കാൾ പ്രധാനം ബില്ലിലെ അംഗങ്ങളുടെ കമ്മറ്റികളുടെ ഭാഗമല്ലാത്ത വിമാന യാത്രയെക്കുറിച്ച് വിവരിയ്ക്കുന്ന രണ്ടാം ഭാഗമാണ്. ഈ വ്യവസ്ഥപ്രകാരം യഥാർത്ഥ വിമാന യാത്ര ചിലവ് അംഗങ്ങൾക്ക് ഇനിമുതൽ റീ ഫണ്ട് ചെയ്യാം. അതായത് വിമാനയാത്ര നടത്തിയ തുക എത്രയായാലും പരിധികൾ ഇല്ലാതെ അംഗങ്ങൾക്ക് അവ റീഫണ്ട് ചെയ്യാം എന്ന് ചുരുക്കം.
സംസ്ഥാനത്തിന് അകത്തും പുറത്തും വിമാനയാത്ര നടത്താനുള്ള അവകാശം നാളെ അവതരിപ്പിയ്ക്കുന്ന ബിൽ പാസകുന്നതോടെ കേരളത്തിലെ നിയമസഭാംഗങ്ങൾക്ക് ലഭിയ്ക്കും. കാലിയായ ഖജനാവിന് പുതിയ നിർദ്ദേശം കോടികളുടെ ബാധ്യതയാകും സമ്മാനിയ്ക്കുക. വിമാനയാത്ര ചിലവുകൾക്ക് അനുബന്ധമായ് ഉണ്ടാകുന്ന മറ്റ് വ്യക്തിപരമായ ചിലവുകൾ റീഫണ്ട് ചെയ്യാനുള്ള വ്യവസ്ഥയും ഭേഭഗതി ബിൽ മുന്നോട്ട് വയ്ക്കുന്നു.