ന്യൂഡൽഹി : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് ഇതു മാപ്പു പറച്ചിൽ കാലം . ഇക്കുറി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയോടാണ് കെജരിവാൾ മാപ്പു പറഞ്ഞത് . കഴിഞ്ഞ ദിവസം മുൻ പഞ്ചാബ് മന്ത്രി ബിക്രം സിംഗ് മജീദിയയോടും കെജരിവാൾ മാപ്പു പറഞ്ഞിരുന്നു.
2014 ൽ ആണ് നിതിൻ ഗഡ്കരിക്കെതിരെ കെജരിവാൾ വിവാദ പരാമർശം നടത്തിയത് . ഇന്ത്യയിലെ ഏറ്റവും മോശക്കാരായ അഴിമതിക്കാരുടെ പട്ടികയിൽ ഗഡ്കരിയെ കെജരിവാൾ ഉൾപ്പെടുത്തിയിരുന്നു . എന്നാൽ താൻ സത്യസന്ധനായ രാഷ്ട്രീയക്കാരനാണെന്നും തനിക്കെതിരെ ഉന്നയിച്ച ദുരാരോപണത്തിനു തെളിവ് നൽകുകയോ അല്ലെങ്കിൽ മാപ്പു പറയയുകയോ വേണമെന്ന് ആവശ്യപ്പെട്ട് നിതിൻ ഗഡ്കരി കോടതിയെ സമീപിക്കുകയായിരുന്നു.
വസ്തുതകൾ പരിശോധിക്കാതെ താൻ നടത്തിയ പരാമർശങ്ങൾ പൂർണമായും പിൻവലിക്കുന്നുവെന്നും ദയവായി കോടതി നടപടികളിൽ നിന്ന് ഒഴിവാക്കിത്തരണമെന്നും ആവശ്യപ്പെട്ടാണ് കെജരിവാൾ മാപ്പുപറഞ്ഞു കൊണ്ടുള്ള കത്ത് ഗഡ്കരിക്ക് അയച്ചത് . ഇതിനെ തുടർന്ന് ഇരുവരും കോടതി നടപടികൾ ഒഴിവാക്കാൻ സംയുക്തമായി ഹർജി നൽകി.
കെജരിവാളിനെതിരെ അരുൺ ജെയ്റ്റ്ലി നൽകിയ മാനനഷ്ടക്കേസും ഇപ്പോൾ കോടതിയിലാണുള്ളത് . ഇതിലും കെജരിവാൾ മാപ്പു പറയുമെന്നാണ് സൂചന.