ന്യൂഡൽഹി : 2ജി സ്പെക്ട്രം അഴിമതിക്കേസിൽ പ്രതികളെ വെറുതെ വിട്ടതിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകി . മുൻ കേന്ദ്രമന്ത്രിയായ എ രാജ , കനിമൊഴി എം.പി തുടങ്ങിയവരെ വെറുതെ വിട്ടതിനെതിരെയാണ് ഹർജി. കഴിഞ്ഞ ഡിസംബറിലാണ് എ രാജ ഉൾപ്പെടെ 18 പേരെ പ്രത്യേക സിബിഐ കോടതി വെറുതെ വിട്ടത്.
കേസിന്റെ ഗൗരവം പരിഗണിക്കാതെയും തെളിവുകൾ വേണ്ട വിധം പരിശോധിക്കാതെയുമാണ് സിബിഐ കോടതി വിധി പറഞ്ഞതെന്ന് എൻഫോഴ്സ് ഡയറക്ടറേറ്റ് അഭിഭാഷകൻ ഹർജിയിൽ ആരോപിച്ചു. പ്രതികളുടെ പങ്ക് സാക്ഷിമൊഴികളിൽ നിന്നും രേഖകളിൽ നിന്നും വ്യക്തമാണെന്നും സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നതിന് കൃത്യമായ തെളിവുകളാണുള്ളതെന്നും ഹർജിയിൽ പറയുന്നു.
കനിമൊഴിയുടേയും ദയാലു അമ്മാളിന്റെയും ഉടമസ്ഥതയിലുള്ള കലൈഞ്ജർ ടിവിക്ക് 200 കോടി നിയമ വിരുദ്ധമായി കൈമാറിയത് ഗുരുതരമാണെന്നും എൻഫോഴ്സ്മെന്റ് ചൂണ്ടിക്കാട്ടി.വിധിക്കെതിരെ സിബിഐയും ഈ ആഴ്ച്ച കോടതിയെ സമീപിക്കുമെന്നാണ് സൂചന.