മലപ്പുറം : മലയാള ഭാഷാപിതാവ് തുഞ്ചത്തെഴുത്തച്ഛന്റെ പ്രതിമ തുഞ്ചന്‍ പറമ്പില്‍ സ്ഥാപിക്കാത്തതിനു പിന്നില്‍ മതമൗലിക വാദികളുടെ ഇടപെടല്‍. പതിറ്റാണ്ടുകളായി മലപ്പുറം തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ തുഞ്ചത്തെഴുത്തച്ഛന്‍ ട്രസ്റ്റ് നിലവില്‍ വന്നെങ്കിലും ഇതുവരെ അദ്ദേഹത്തിന്റെ പ്രതിമ പോലും ഇവിടെ സ്ഥാപിക്കാനായില്ല. സാംസ്കാരിക പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പല തവണ പ്രതിമ സ്ഥാപിക്കാന്‍ ശ്രമിച്ചെങ്കിലും മതമൗലിക വാദികളുടെ ഇടപെടല്‍ അസാധ്യമാക്കുകയാണ്.
തിരൂരിലും സമീപ പ്രദേശത്തുമുള്ള സാംസ്കാരിക പ്രവര്‍ത്തകരുടെയും എഴുത്തുകാരുടെയും നേതൃത്വത്തില്‍ പല തവണ തുഞ്ചത്തെഴുത്തച്ഛന്റെ ജന്മസ്ഥലമായ തുഞ്ചന്‍പറമ്പില്‍ അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമാവുകയായിരുന്നു. ബിംബാരാധനയെ എതിര്‍ക്കുന്ന മതമൗലികവാദ ശക്തികളുടെ എതിര്‍പ്പാണ് തുഞ്ചന്‍പറമ്പില്‍ പോലും മലയാള ഭാഷാ പിതാവ് അവഗണന നേരിടാന്‍ കാരണം. അധികാരികളുടെ ഒത്താശയും പിന്തുണയും ഇവര്‍ക്കുണ്ട്.
എം.ടി. വാസുദേവന്‍ നായര്‍ ചെയര്‍മാനായ തുഞ്ചന്‍ സ്മാരക ട്രസ്റ്റ് പ്രതിമ സ്ഥാപിക്കാനായി ഒരിടപെടല്‍ പോലും നടത്താത്തതും പ്രതിഷേധത്തിനിടയാക്കുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് സ്വകാര്യ സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ തുഞ്ചന്‍ പറമ്പിനു സമീപം താഴെപ്പാലത്ത് പ്രതിമ സ്ഥാപിക്കാന്‍ ശ്രമിച്ചെങ്കിലും നഗരസഭയുടെ അനുമതിയില്ലാത്തതിനാല്‍ കഴിഞ്ഞില്ല.
2003 ൽ നഗരസഭ ഭരണ സമിതിയാണ് പ്രതിമ സ്ഥാപിക്കാൻ അനുമതി നൽകിയത് . രാജൻ അരിയല്ലൂർ ആയിരുന്നു ശിൽപ്പി. നാല് പടികൾ നിർമ്മിച്ച് അതിനു നടുവിൽ എഴുത്തച്ഛൻ എഴുത്താണി കൊണ്ട് താളിയോലയിൽ എഴുതുന്നതാണ് ശിൽപ്പം . ക്ഷേത്ര ശ്രീകോവിലിനോട് സാദൃശ്യം തോന്നുന്നുണ്ടെന്ന വാദം ഉന്നയിച്ചായിരുന്നു ആദ്യം തടസ്സം പറഞ്ഞത്. എഴുത്തച്ഛനെ കണ്ടവർ ഇല്ലാത്തതിനാൽ ശിൽപ്പം എങ്ങനെ എഴുത്തച്ഛന്റേതാകും എന്ന ചോദ്യവും അന്ന് നഗരസഭ ചെയർപേഴ്സൺ ഉയർത്തിയിരുന്നു.