കോട്ടയം: ട്രെയിൻ യാത്രക്കിടയിൽ രാഷ്ട്രീയ നേതാവിന്റെ മകൻ അപമാനിച്ചുവന്ന വെളിപ്പെടുത്തലിൽ ഉറച്ച് നിൽക്കുന്നതായി നിഷ ജോസ് കെ മാണി. സംഭവം അടഞ്ഞ അധ്യായമാണെന്നും നിയമനടപടികൾക്ക് ഇല്ലെന്നും നിഷ ഫെയ്സ് ബുക് പോസ്റ്റിൽ വ്യക്തമാക്കി. അതേസമയം വെളിപ്പെടുത്തലിനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപെട്ട് ഷോൺ ജോർജ് ഡിജിപിക്ക് നൽകിയ പരാതി റെയിൽവേ പൊലീസിന് കൈമാറി.
വെളിപ്പെടുത്തൽ വിവാദമായ ശേഷം ആദ്യമായാണ് നിഷ ജോസ് കെ മാണി പ്രതികരിക്കുന്നത്. ട്രെയിനിൽ വച്ച് അപമാനിതയായി എന്ന വെളിപ്പെടുത്തലിലിൽ ഉറച്ച് നിൽക്കുന്നുവെന്ന് നിഷ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. എന്നാൽ വിവാദം അടഞ്ഞ അധ്യായമാണെന്നും ഇനി കൂടുതൽ പ്രതികരണങ്ങൾക്ക് ഇല്ലെന്നും നിഷ അറിയിച്ചു.
തനിക്കുണ്ടായ ദുരനുഭവം എങ്ങനെ നേരിട്ടുവെന്ന് പറയാനാണ് ശ്രമിച്ചതെന്ന് നിഷ വിശദീകരിക്കുന്നു. ഇത്തരമൊരു സാഹചര്യം ബഹളങ്ങളില്ലാതെ എങ്ങനെ നേരിടണമെന്നാണ് പുസ്തകത്തിലൂടെ പറയാൻ ശ്രമിച്ചത്. അതേസമയം വെളിപ്പെടുത്തലിനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഷോൺ ജോർജ് ഡിജിപിക്ക് നൽകിയ പരാതി റെയിൽവേ പൊലീസിന് കൈ മാറി.
ആദ്യം നൽകിയ പരാതിയിൽ കേസെടുക്കാനാകില്ലെന്നും കോടതിയെ സമീപിക്കണമെന്നനും ഷോൺ ജോർജിനോട് പൊലീസ് നിർദ്ദേശിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഷോൺ വീണ്ടും പരാതി നൽകിയത്. നിഷ പേര് വെളിപ്പെടുത്തും വരെ നിയമ നടപടികളുമായി മുന്നോട്ടു പോകാനാണ് ഷോൺ ജോർജിന്റെ തീരുമാനം.