കണ്ണൂർ : കീഴാറ്റൂരിൽ ബൈപാസിനെതിരെ സമരം നടത്തുന്നവർ വയൽക്കിളികളല്ല വയൽക്കഴുകന്മാരാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ. കാലം അവരെ തിരിച്ചറിയും . വികസന വിരുദ്ധരാണ് മാരീച വേഷം പൂണ്ട് ബൈപാസിനെതിരെ രംഗത്തെത്തിയതെന്നും ജി സുധാകരൻ സഭയിൽ ആരോപിച്ചു.
പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.വയലിൽ ഇതുവരെ ഇറങ്ങാത്തവരാണ് സമരവുമായി രംഗത്ത് വന്നിരിക്കുന്നത്. കീഴാറ്റൂരിൽ ഭൂരിപക്ഷം പേരും ബൈപ്പാസിന് അനുകൂലമാണ് . വിരലിലെണ്ണാവുന്നവർ മാത്രമാണ് എതിർക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേ സമയം മന്ത്രി ജി സുധാകരന് തിമിരം ബാധിച്ചതായി വയൽക്കിളി കൂട്ടായ്മയുടെ പ്രതിനിധി സുരേഷ് കീഴാറ്റൂർ പറഞ്ഞു. മന്ത്രിക്ക് അടിയന്തരമായി തിമിര ശസ്ത്രക്രിയ വേണമെന്നും അദ്ദേഹം വ്യക്തമാക്കി. മാർച്ച് 25 ന് കേരളം കീഴാറ്റൂരിലേക്ക് എന്ന പേരിൽ മാർച്ച് നടക്കുമെന്നും അതിനെ നിങ്ങൾക്ക് തടയാനാകുമോ എന്നും സുരേഷ് ചോദിച്ചു.
വയലിൽ നിന്ന് പൊലീസിനെ ഉപയോഗിച്ച് വയൽക്കിളികളെ ഒഴിപ്പിച്ചതിനു ശേഷം സമര പന്തൽ പാർട്ടിക്കാർ കത്തിക്കുകയായിരുന്നു. മേഖലയിലെ ഉന്നത നേതാക്കളുടെ അറിവോടെയാണ് ഇത് ചെയ്തതെന്നും സുരേഷ് കീഴാറ്റൂർ ആരോപിച്ചു.