തിരുവനന്തപുരം: സിപിഎമ്മിന്റെ ജനവഞ്ചന തുറന്നുകാട്ടുന്നവരെ അധിക്ഷേപിക്കുന്ന സമീപനത്തിന് പുതുമയില്ലെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗവും നിയുക്ത എംപിയുമായ വി മുരളീധരൻ. പ്രഖ്യാപിത നയങ്ങളിൽ നിന്ന് വ്യതിചലിക്കുന്നതായി ചൂണ്ടിക്കാട്ടുന്നവരെ അധിക്ഷേപിക്കുന്നത് തങ്ങളുടെ നയമാണെന്ന് സിപിഎം വീണ്ടും തെളിയിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പാവപ്പെട്ടവരുടേയും കര്‍ഷകരുടേയും അധ്വാനിക്കുന്നവരുടേയും പാര്ട്ടിയാണെന്നതില്നിന്നും വ്യതിചലിച്ചപ്പോഴെല്ലാം അത് ചൂണ്ടിക്കാട്ടിയവരെ അധിക്ഷേപിക്കുന്ന നയമാണ് സിപിഎം എല്ലാക്കാലത്തും സ്വീകരിച്ചിട്ടുള്ളത്. ടിപി ചന്ദ്രശേഖരനെ കുലംകുത്തിയെന്നു വിളിച്ചത് ഇതുപോലൊരു വ്യതിയാനം ചൂണ്ടിക്കാട്ടിയപ്പോഴാണ്. ഇതേ സമീപനമാണ് കണ്ണൂരിലെ കീഴാറ്റൂരില്‍ സമരം ചെയ്യുന്ന വയല്‍ക്കിളികളോടും സിപിഎം കൈക്കൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായാണ് വയല്ക്കിളികളെന്നതിനെ കഴുകന്മാരെന്നുപോലും വിളിച്ച് അധിക്ഷേപിക്കുന്നതിലേക്ക് സിപിഎമ്മിനെ എത്തിച്ചത്.
കീഴാറ്റൂരിലെ സമരക്കാരുടെ കാര്യത്തില്‍ ദുരഭിമാനം വെടിഞ്ഞ് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടത്. ഏതു വഴിയിലൂടെ ദേശീയപാത പോകണമെന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നിരിക്കേ റോഡിന്റെ അലൈന്മെന്റ് മാറ്റാന്‍ എന്‍ എച്ച് അതോറിറ്റിയുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തി ഉചിതമായ തീരുമാനമെടുക്കാന്‍ തയാറാകണം.
അല്ലാതെ സമരത്തിലേര്‍പ്പെടുന്നവരെ അധിക്ഷേപിക്കാനും സമരത്തിന് പിന്തുണ നല്‍കുന്നവരെ കലാപകാരികളുമാക്കി ചിത്രീകരിക്കാനുള്ള ശ്രമത്തെ എന്തുവിലകൊടുത്തും എതിര്‍ക്കുകതന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.