കണ്ണൂർ : തളിപ്പറമ്പ് കീഴാറ്റൂരിൽ വയൽക്കിളികൾ നടത്തുന്ന സമരം ഇല്ലാതാക്കാനുള്ള സി.പി.എം നടത്തിയ ഒരു പ്രചാരണം കൂടി പൊളിഞ്ഞു. സമരക്കാർ പന്തൽ കെട്ടിയത് കീഴാറ്റൂർ വേട്ടക്കൊരു മകൻ ക്ഷേത്രത്തിന്റെ ഭൂമിയിലാണെന്ന പ്രചാരണം നടത്തി സമരം തകർക്കാൻ നടത്തിയ സി.പി.എം വാദമാണ് പൊളിഞ്ഞത്. തന്റെ അനുവാദത്തോടെയാണ് സമരക്കാർ ഭൂമിയിൽ പന്തൽ കെട്ടിയതെന്ന് വ്യക്തമാക്കി ക്ഷേത്രം കൈയാളുന്ന ബവുക്കാട്ട് കുടുംബത്തിലെ മുതിർന്ന കാരണവർ നാരായണൻ നമ്പ്യാർ രംഗത്ത് വന്നു.
കീഴാറ്റൂര്‍ വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് അനധികൃതമായി സമരക്കാര്‍ പന്തല്‍ കെട്ടിയത് എന്നും. ഇതേ കുറിച്ച് ക്ഷേത്ര ഭാരവാഹികള്‍ നല്കിയ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട് എന്നുമാണ് സി.പി.എം പ്രചാരണംനടത്തിയത്. സമരത്തെ വഴി തിരിച്ച് വിടാനുള്ള ഇത്തരം നീക്കത്തിനെതിരെയാണ് ക്ഷേത്രം കൈയാളുന്ന ബവുക്കാട്ട് കുടുംബത്തിലെ മുതിർന്ന അംഗമായ നാരായണൻ നമ്പ്യാർ തന്നെ രംഗത്ത് വന്നത്.
വയൽക്കിളികൾ കീഴാറ്റൂരിൽ ചെയ്യുന്ന സമരം ന്യായമാണെന്നാണ് താൻ കരുതുന്നത്. അതുകൊണ്ട് സി.പി.എമ്മുകാർ തകർത്ത സമരപ്പന്തൽ അതേ സ്ഥലത്ത് തന്നെ കെട്ടാൻ വയൽക്കിളികൾക്ക് താൻ അനുമതി കൊടുക്കുമെന്നുമാണ് നാരായണൻ നമ്പ്യാർ വ്യക്തമാക്കുന്നത്. വയൽക്കിളികൾക്കെതിരെ സി.പി.എം നിരന്തരം നടത്തിയ വ്യാജപ്രചാരണങ്ങളിൽ ഏറ്റവുമൊടുവിലത്തേതാണ് ഇപ്പോൾ തകർന്നത്.