ശ്രീനഗർ : കശ്മീർ താഴ്വരയിലെ പ്രസിദ്ധമായ ഭദ്രകാളി ക്ഷേത്രത്തിലെ കാളീ വിഗ്രഹം 38 വർഷത്തിനു ശേഷം പുന:പ്രതിഷ്ഠിച്ചു. മേജർ ജനറൽ എകെ സിംഗിന്റെ നേതൃത്വത്തിൽ സൈന്യത്തിന്റെ സഹായത്തോടെയാണ് വിഗ്രഹം തിരിച്ചെത്തിച്ചത്.
1891 ലാണ് ഹന്ദ്വാരയിലെ ഭദ്രകാൽ ഗ്രാമത്തിൽ കാളീ പ്രതിഷ്ഠ നടന്നത് . ഹന്ദ്വാരയിലെ സർവ ബായു എന്നയാൾക്ക് സ്വപ്നത്തിൽ ദേവീ ദർശനം സാദ്ധ്യമായെന്നും ശ്രീനഗറിലുള്ള വിഗ്രഹം ഹന്ദ്വാരയിൽ പ്രതിഷ്ഠിക്കാൻ ആവശ്യപ്പെട്ടെന്നുമാണ് വിശ്വാസം. തുടർന്ന് അദ്ദേഹം വിഗ്രഹം കണ്ടെത്തി ഹന്ദ്വാര ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുകയായിരുന്നു.
1981 ൽ വിഗ്രഹം ദുരൂഹ സാഹചര്യത്തിൽ മോഷണം പോയെങ്കിലും പിന്നീട് രണ്ടു വർഷത്തിനകം തിരികെ ലഭിച്ചു. 1990 ൽ മതതീവ്രവാദികളുടെ ആക്രമണത്തെ തുടർന്ന് പണ്ഡിറ്റുകൾ പലായനം ചെയ്തപ്പോൾ വിഗ്രഹം ക്ഷേത്രത്തിൽ നിന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു. പിന്നീട് അവിടെ നിന്ന് ജമ്മുവിലെത്തിച്ച് അവിടെ സംരക്ഷിക്കുകയായിരുന്നു.
ക്ഷേത്രത്തിന്റെ സംരക്ഷണത്തിനായി നിയോഗിക്കപ്പെട്ട 21 രാഷ്ട്രീയ റൈഫിൾസാണ് വിഗ്രഹം പുന:പ്രതിഷ്ഠിക്കാൻ ക്ഷേത്ര കമ്മിറ്റി മെംബറായ ഭൂഷൺ ലാൽ പണ്ഡിതയെ സഹായിച്ചത്.