കണ്ണൂർ: കീഴാറ്റൂരിലെ വയൽക്കിളികളുടെ സമരത്തെ പ്രതിരോധിക്കാൻ ബദൽ സമരവുമായി സിപിഎം രംഗത്ത്. നാടിന് കാവൽ എന്ന പേരിൽ പന്തൽ കെട്ടി സമരം ചെയ്യാനാണ് സിപിഎം തീരുമാനം. ഇതിന്റെ ഭാഗമായി ശനിയാഴ്ച തളിപ്പറമ്പിൽ നിന്ന് കീഴാറ്റൂരിലേക്ക് മാർച്ച് നടത്തും. അതേസമയം കീഴാറ്റൂരിൽ ബൈപ്പാസിനെതിരെ ആദ്യം സമരം ചെയ്തത് സിപിഎമ്മാണെന്നതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു.
കീഴാറ്റൂരിൽ വയൽക്കിളികൾ നടത്തി വരുന്ന സമരം സിപിഎമ്മിന് കൂടുതൽ പ്രതിസന്ധി സൃഷ്ടിച്ച് തുടങ്ങിയതോടെയാണ് പ്രതിരോധം തീർക്കാൻ പാർട്ടി കച്ചകെട്ടിയിറങ്ങുന്നത്. ഇതിന്റെ ആദ്യ പടിയായി കീഴാറ്റൂരിൽ കൂടി വരുന്ന ബൈപ്പാസിന് സംരക്ഷണം നൽകുക എന്ന ലക്ഷ്യത്തോടെയാണ് നാട് കാവൽ എന്ന പേരിൽ പ്രതിരോധ സമരം തുടങ്ങുന്നത് ഇതിന്റെ ആദ്യ പടിയായി ഈ ശനിയാഴ്ച തളിപ്പറമ്പിൽ നിന്ന് കീഴാറ്റൂരിലേക്ക് എംവി ഗോവിന്ദന്റെ നേതൃത്വത്തിൽ സിപിഎം മാർച്ചും നടത്തും.
ഇരുപത്തിയഞ്ചാം തീയതി വയൽക്കിളികൾ നടത്താൻ പോകുന്ന സമരത്തിലേക്ക് കീഴാറ്റൂരിന് പുറത്ത് നിന്നുള്ള ആളുകൾ വന്നാൽ തടയുക എന്നതും സിപിഎം ലക്ഷ്യമിടുന്നുണ്ട് എന്നാണ് സൂചന.
അതേസമയം കീഴാറ്റൂരിൽ ബൈപ്പാസിനെതിരെ ആദ്യം സമരം തുടങ്ങിയത് സിപിഎമ്മാണെന്നതിന്റെ കൂടുതൽ തെളിവുകൾ പുറത്ത് വന്നു. സിപിഎം പ്രാദേശിക നേതാക്കളുടെ വീടും ഭൂമിയും നഷ്ടപ്പെടുമെന്നതിനാലാണ് അന്ന് സിപിഎം സമരം നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ രണ്ട് തവണ ബൈപ്പാസിന്റെ അലൈൻമെന്റ് മാറ്റിവെക്കുകയും ചെയ്തു.
ഇതിന് ശേഷമാണ് സിപിഎം സമരത്തിൽ നിന്ന് പിന്മാറിയത്. ഇതിൽ നിന്ന് തന്നെ സിപിഎമ്മിന്റെ ഇരട്ടത്താപ്പ് വ്യക്തമാവുകയും ചെയ്യുകയാണ്.