റിയാദ്: സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ അമേരിക്കൻ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുമെന്ന് സൗദി കാബിനറ്റ്. ഇന്നലെ പ്രസിഡന്റ് ഡോൺൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയ മുഹമ്മദ് ബിൻ സൽമാന്റെ അമേരിക്കൻ സന്ദർശനം ഏപ്രിൽ ഏഴ് വരെ നീണ്ട് നിൽക്കും.
ഏപ്രിൽ ഏഴ് വരെ തുടരുന്ന മൂന്ന് ആഴ്ച നീണ്ട് നിൽക്കുന്ന സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ അമേരിക്കൻ സന്ദർശനത്തെ ഏറെ പ്രാധാന്യത്തോടെയാണ് മിഡിൽ ഈസ്റ്റ് നോക്കിക്കാണുന്നത്. സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ഊഷ്മളമാക്കുമെന്ന് സൗദി കാബിനറ്റ് വിലയിരുത്തി.
ചൊവ്വാഴ്ച അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ച ഏറെ ഗുണകരമായിരുന്നുവെന്ന് മുഹമ്മദ് ബിൻ സൽമാൻ വിലയിരുത്തി. സമീപ ഭാവിയിൽ ഇരു രാജ്യങ്ങൾക്കും ഏറെ കാര്യങ്ങൾ പരസ്പര സഹകരണത്തോടെ ചെയ്യാൻ സാധിക്കുമെന്ന് സൗദി കിരീടാവകാശി പ്രതീക്ഷ പ്രകടിപ്പിച്ചു. സൗദി-അമേരിക്ക ബന്ധം ഏറെ ആഴത്തിലുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയുടെ അടുത്ത സുഹൃത്താണ് സൗദിയെന്നായിരുന്നു ട്രംപിന്റെ വിശേഷണം. അമേരിക്കൻ ആയുധങ്ങൾ വലിയതോതിൽ വാങ്ങുന്ന രാജ്യമാണ് സൗദിയെന്നും ട്രംപ് പറഞ്ഞു. കൂടാതെ, തീവ്രവാദത്തിനെതിരേ ശക്തമായ നിലപാടാണ് അമേരിക്ക സ്വീകരിക്കുന്നത് എന്നും സൗദിയും അതേ നിലപാട് പിന്തുടരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ബരാക് ഒബാമയുടെ ഭരണകാലത്ത് അമേരിക്ക ഇറാനുമായി ഒപ്പുവച്ച ആണവ കരാ ർ സൗദി-അമേരിക്ക ബന്ധത്തിൽ വിള്ളലുണ്ടാക്കിയിരുന്നു. എന്നാൽ കുറച്ച് കാലം കൊണ്ട് താനും മുഹമ്മദ്ബിൻ സൽമാനും മികച്ച സുഹൃത്തുക്കളായെന്നും ട്രംപ് പറഞ്ഞു.
ഇറാനുമായി ഒപ്പുവച്ച ആണവകരാർ പിൻവലിച്ചേക്കുമെന്ന സൂചനയും ട്രംപ് നൽകി. അമേരിക്കൻ പദ്ധതികളിൽ സൗദി വൻ തോതിൽ നിക്ഷേപം നടത്തുന്ന കാര്യവും സന്ദർശനവേളയിൽ ചർച്ചയാകും. നിരവധി കരാറുകളും ഒപ്പുവയ്ക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം എക്കാലത്തേയും മികച്ച നിലയിലാണെന്ന് കിരീടാവകാശിയെ അനുഗമിക്കുന്ന വിദേശകാര്യമന്ത്രി വിലയിരുത്തി.