റിയാദ്: സൗദിയിൽ ട്രക്ക് ഡ്രൈവർ, തപാൽസേവനം, ഇൻഷുറൻസ് എന്നിവയുൾപ്പെടെ എട്ട് മേഖലകളിൽ കൂടി സ്വദേശിവത്കരണം പ്രഖ്യാപിച്ചു. ജനുവരിയിൽ സ്വദേശിവത്കരണം പ്രഖ്യാപിച്ച 12 മേഖലകൾക്ക് പുറമേയാണിത്. ഇതോടെ വരുന്ന ഒരു വർഷത്തിനുള്ളിൽ പതിനായിരക്കണക്കിന് വിദേശികൾക്ക് തൊഴിൽ നഷ്ടമാകും.
ശക്തമായി തുടരുന്ന സ്വദേശിവത്കരണം സൗദി അറേബ്യ കൂടുതൽ തീവ്രമാക്കി. ട്രക്ക് ഡ്രൈവർ, കേടായ വാഹനങ്ങള്‍ നീക്കം ചെയ്യുന്ന വാഹനങ്ങളിലെ ജോലി എന്നിവ ഉൾപ്പെടെ എട്ട് മേഖലകളിൽ കൂടി സൗദിവത്കരണം പ്രഖ്യാപിച്ചിരിക്കുകായണ് തൊഴില്‍, സാമൂഹിക വികസനകാര്യ മന്ത്രി ഡോ. അലി അല്‍ ഗഫീസ്.
വ്യാവസായികാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന മീഡിയം ഡ്യൂട്ടി ട്രക്ക് ഡ്രൈവർ , കേടായ വാഹനങ്ങള്‍ നീക്കം ചെയ്യുന്ന വാഹനങ്ങളിലെ ഡ്രൈവർ എന്നീ തസ്തികകളില്‍ ഏപ്രില്‍ 17 മുതലാണ് സ്വദേശിവത്കരണം നടപ്പാക്കുന്നത്. തപാൽ സേവനം, ഇന്‍ഷുറന്‍സ് എന്നീ മേഖലകളിൽ ജൂണ്‍ 15-നകം സ്വദേശിവത്കരണം പൂർത്തിയാക്കണം. പെൺകുട്ടികൾക്കുവേണ്ടിയുള്ള സ്വകാര്യ സ്കൂളുകളിലെ മുഴുവൻ തസ്തികകളും ഓഗസ്റ്റ് 29-ന് മുമ്പ് സൗദിവത്കരണം നടപ്പാക്കണം. സെപ്റ്റംബർ മാസത്തോടെ ഷോപ്പിങ് മാളുകളിലും സ്വദേശിവത്കരണം പൂര്‍ത്തിയാക്കാനാണ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.
മലയാളികൾ ഉൾപ്പെടെ പതിനായിരക്കണക്കിന് വിദേശികളാണ് ഈ മേഖലകളിൽ ജോലി ചെയ്യുന്നത്. 12 മേഖലകളില്‍ സ്വദേശിവത്കരണം നടപ്പാക്കാനുള്ള ഉത്തരവ് ജനുവരിയിൽ വന്നതിന് പുറമേയാണ് പുതിയ പ്രഖ്യാപനം. റെഡിമെയ്ഡ് വസ്ത്രക്കടകള്‍, ഇലക്ട്രോണിക്സ് ഷോറൂമുകള്‍, കണ്ണടക്കടകള്‍, ബേക്കറി, സ് പെയര്‍പാര്‍ട്സ് കടകള്‍ തുടങ്ങിയ 12 മേഖലകളില്‍ 2019 ജനുവരിയോടെ സമ്പൂര്‍ണ സ്വദേശിവത്കരണം നടപ്പാക്കാനും തീരുമാനിച്ചിട്ടുണ്ട്. മാര്‍ച്ച് 19 മുതൽ റെന്റ് എ കാർ മേഖലയിലും സ്വദേശിവത്കരണം നിലവിൽ വന്നിരുന്നു.