ന്യൂഡൽഹി : 2019 ലെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ കോൺഗ്രസ് കേംബ്രിഡ്ജ് അനലറ്റിക്ക എന്ന സ്ഥാപനത്തെ ഉപയോഗിക്കുന്നുവെന്ന ആരോപണം നിലനിൽക്കെ വിവരങ്ങൾ ചോർന്നെന്ന് കുറ്റസമ്മതം നടത്തി ഫേസ്ബുക്ക് മേധാവി മാർക്ക് സുക്കർബർഗ്. കേംബ്രിഡ്ജ് അനലറ്റിക്കയുമായി നടന്ന ഇടപാടിൽ അവർ തങ്ങളോട് വിശ്വാസ വഞ്ചന കാട്ടിയതായും സുക്കർബർഗ് ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
ഫേസ്ബുക്കിന്റെ പ്ളാറ്റ്ഫോമിൽ എന്തു സംഭവിച്ചാലും ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ല. വിവരങ്ങൾ രഹസ്യമായിരിക്കുമെന്ന വിശ്വാസത്തിൽ ഞങ്ങളോട് ഡേറ്റ പങ്കുവച്ച മാന്യ ഉപഭോക്താക്കളുടെ വിശ്വാസം സംരക്ഷിക്കുന്നതിൽ തെറ്റ് സംഭവിച്ചിട്ടുണ്ട്.
റഷ്യൻ വംശജനും കേംബ്രിഡ്ജ് സർവകലാശാലയിലെ ഗവേഷകനുമായ അലക്സാണ്ടർ കോഗനാണ് ഫേസ്ബുക്കിലൂടെ ഒരു ആപ്പ് നൽകാൻ അനുമതി നേടിയത് . ഇയാൾ ആപ്പ് ഉപയോഗിക്കുന്നവരുടെ സ്വകാര്യ വിവരങ്ങൾ അനുമതിയോടെ നേടിയെടുത്തു . മൂന്നു ലക്ഷത്തോളം ആളുകൾ ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്തു. ഇവരുടെ സുഹൃത്തുക്കളുടെ വിവരങ്ങളും ഇതിലൂടെ ഇയാൾക്ക് കിട്ടി. അങ്ങനെ കോടിക്കണക്കിനു വിവരങ്ങൾ കോഗന്റെ കയ്യിലെത്തിയെന്നും സുക്കർ ബർഗ് പോസ്റ്റിൽ പറയുന്നു.
ഈ വിവരങ്ങൾ കോഗൻ കേംബ്രിഡ്ജ് അനലറ്റിക്കയുമായി പങ്കുവച്ചെന്ന് ഞങ്ങൾ 2015 ൽ അറിഞ്ഞു. ഇത് ഞങ്ങളുടെ നയങ്ങൾക്ക് വിരുദ്ധമായിരുന്നു. ഞങ്ങൾ ഉടൻ തന്നെ കോഗനോടും കേംബ്രിഡ്ജ് അനലറ്റിക്കയോടും വിവരങ്ങൾ നശിപ്പിക്കാൻ ആവശ്യപ്പെട്ടു. വിവരങ്ങൾ നശിപ്പിച്ചെന്ന് ഞങ്ങളെ അവർ അറിയിക്കുകയും ചെയ്തു.
കഴിഞ്ഞയാഴ്ച്ചയാണ് വിവരങ്ങൾ നശിപ്പിച്ചിരിക്കാൻ സാദ്ധ്യതയില്ലെന്ന വാർത്തകൾ ഞങ്ങൾക്ക് കിട്ടുന്നത്. ഇത് കേംബ്രിഡ്ജ് അനലറ്റിക്കയും കോഗനും ഞങ്ങളോട് ചെയ്ത വിശ്വാസ വഞ്ചനയാണ് . ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് ഇവരെ വിലക്കിയിട്ടുണ്ട്.വിവരങ്ങൾ ചോർത്തിയെടുക്കാതിരിക്കാനുള്ള പുതിയ സംവിധാനങ്ങൾ ഫേസ്ബുക്കിൽ ഉൾപ്പെടുത്തുമെന്നും സുക്കർബർഗ് പോസ്റ്റിൽ പറയുന്നു.
കേംബ്രിഡ്ജ് അനലിക്കയ്ക്ക് ലഭിച്ച വിവരങ്ങൾ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ തെരഞ്ഞെടുപ്പ് വിജയത്തിനു ഉപയോഗിക്കപ്പെട്ടു എന്ന ആരോപണത്തെ തുടർന്ന് ബ്രിട്ടനിലും അമേരിക്കയിലും ഫേസ്ബുക്കിനും അനലറ്റിക്കയ്ക്കുമെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേ സമയം 2019 ലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേംബ്രിഡ്ജ് അനലിറ്റിക്കയുമായി കോൺഗ്രസും സഖ്യകക്ഷികളുടെ നേതാക്കളും ചർച്ച നടത്തിയതായി നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു. ഇന്ത്യക്കാരുടെ വിവരങ്ങൾ അനധികൃതമായി ശേഖരിക്കാൻ ശ്രമിച്ചാൽ ശക്തമായ നടപടി നേരിടേണ്ടി വരുമെന്ന് കേന്ദ്രസർക്കാർ ഫേസ്ബുക്കിനു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്