ന്യൂഡൽഹി : 2019 ലെ തെരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം തന്നെ അധികാരത്തിൽ വരുമെന്ന് ബിജെപി അദ്ധ്യക്ഷൻ അമിത് ഷാ.ഒരു ദേശീയ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അമിത് ഷായുടെ പരാമർശം.
ഉത്തർപ്രദേശിലെ ഉപതെരഞ്ഞെടുപ്പുകളിൽ സംഭവിച്ചതെന്തെന്ന് പാർട്ടി വിശദമായി പരിശോധിക്കും. ഉത്തർപ്രദേശിൽ ബിഎസ്പി-എസ്പി സഖ്യം ഉയർത്തുന്ന വെല്ലുവിളി ഏറ്റെടുക്കാൻ പാർട്ടിക്ക് ആവശ്യത്തിനു സമയമുണ്ടെന്നും രാജ്യത്ത് ഭരണ വിരുദ്ധ വികാരമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സൗജന്യ പാചകവാതക കണക്ഷനും സ്വച്ഛഭാരതവും എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി എത്തിച്ചതും രാജ്യത്തെ കോടിക്കണക്കിന് ജനങ്ങൾക്ക് ഗുണകരമായതും അദ്ദേഹം ചൂണ്ടിക്കാട്ടി.
സൊഹ്രാബുദ്ദീൻ കേസിൽ തനിക്കെതിരെ രാഷ്ട്രീയ ഗൂഢാലോചന നടന്നെന്ന് കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് കോൺഗ്രസ് അദ്ധ്യക്ഷന്റെ വ്യക്തിഹത്യക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധി എന്തൊക്കെ പറഞ്ഞാലും നിലവിലെ രാഷ്ട്രീയ സ്ഥിതി മാറാൻ പോകുന്നില്ല. രാജ്യം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ വികസന കാഴ്ച്ചപ്പാടോടെ മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്രമോദി വാരണാസിയിൽ നിന്നു തന്നെ മത്സരിക്കും. വീണ്ടും ഭരണത്തിലേറുകയും ചെയ്യും . ടിഡിപി മുന്നണി വിട്ടത് വിജയത്തെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ചില സംസ്ഥാനങ്ങളിൽ ഒറ്റയ്ക്ക് നിന്നാൽ ബിജെപിക്ക് കൂടുതൽ നേട്ടമുണ്ടാക്കാൻ കഴിയുമെന്നാണ് കരുതുന്നതെന്നും അമിത് ഷാ വ്യക്തമാക്കി.