അതിരുകൾ കാക്കുന്ന സൈനികരെ രാജ്യം എന്നും ആദരവോടെ കാണുന്നു.ഇവർക്കൊപ്പം വിമുക്ത ഭടന്മാരും ബഹുമാനമർഹിക്കുന്നു. വിമുക്ത ഭടന്മാരുടെയും അവരുടെ ആശ്രിതരുടെയും പെൻഷൻ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കുന്നതിനായി കേന്ദ്ര പ്രതിരോധമന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഡിഫൻസ് അക്കൗണ്ട്സ് ഡിപ്പാർട്ട് മെന്റിന്റെ കേരളത്തിലെ പ്രവർത്തനങ്ങളെ കുറിച്ചാണ് ഇക്കുറി ജനക്ഷേമം പരിശോധിക്കുന്നത്.
കേന്ദ്രസർക്കാർ നടപ്പിലാക്കിയ ഒൺ റാങ്ക് ഒൺ പെൻഷൻ ഉൾപ്പെടെയുള്ള പദ്ധതികൾക്ക് രാജ്യത്ത് മികച്ച സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.ഈയിടെ കേന്ദ്രസർക്കാർ പുറപ്പെടുവിച്ച ചില സുപ്രധാന ഉത്തരവുകൾ വിമുക്തഭടന്മാർക്ക് ഏറെ ഗുണകരമായി .ഇതിൽ ഒരു ഉത്തരവുപ്രകാരം 2006 നു മുൻപ് വിരമിച്ച വിമുക്തഭടന്മാർക്ക് മിനിമം പെൻഷൻ ഉറപ്പാക്കുന്നു.രാജ്യത്തു ആദ്യമായി കമ്പ്യൂട്ടർവൽക്കരിച്ച വകുപ്പുകളിലൊന്നായ കേന്ദ്ര പ്രതിരോധമന്ത്രാലയതിന്റെ കീഴിലുള്ള ഡിഫൻസ് അക്കൗണ്ട്സ് ഡിപ്പാർട്ടുമെന്റ് വിമുക്തഭടന്മാർക്കുള്ള വിവിധ സേവനങ്ങൾ ഓൺലൈനായി ലഭ്യമാക്കിവരുന്നു .
രാജ്യത്തെ ആകെ ബഡ്ജറ്റിന്റെ അഞ്ചുശതമാനം തുക വിമുക്തഭടന്മാരുടെ വിവിധ ക്ഷേമപദ്ധതികൾക്കായാണ് കേന്ദ്രസർക്കാർ ചെലവിടുന്നത്, ഈവർഷം ഇത് ഒരുലക്ഷം കോടിയായി ഉയരും. ഭാരതത്തിലെ 30.29 ലക്ഷത്തിലധികം വിമുക്തഭടന്മാർക്കും അവരുടെ ആശ്രിതർക്കും ഡിഫൻസ് അക്കൗണ്ട്സ് ഡിപ്പാർട്ട്മെന്റ് നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഗുണം ലഭിക്കും.