ന്യൂഡൽഹി: ആധാറിലെ വിവരങ്ങൾ ഹാക്ക് ചെയ്യാനാകില്ലെന്ന് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി. എൻക്രിപ്ഷൻ കീകൾ ഉപയോഗിച്ചാണ് ആധാർ വിവരങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. സുപ്രീം കോടതിയിലെ പവർ പോയിന്റ് പ്രസന്റേഷനിലാണ് യുഐഡിഎഐ ഇക്കാര്യം വ്യക്തമാക്കിയത്.
ആധാറിനായി സ്വീകരിച്ച ബയോമെട്രിക് വിവരങ്ങൾ അന്വേഷണ ഏജൻസികൾക്ക് പോലും നൽകിയിട്ടില്ല. ദേശീയ അന്വേഷണ ഏജൻസികൾ കഴിഞ്ഞ ഒന്നര വർഷത്തിനിടെ ഒരിക്കൽ പോലും വിവരങ്ങൾ ആവശ്യപ്പെട്ടിട്ടില്ലെന്നും സിബിഐ വിവരങ്ങൾ ആവശ്യപ്പെട്ടപ്പോൾ കോടതി ഇടപെട്ട് തടഞ്ഞുവെന്നും യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി സിഇഒ സുപ്രീംകോടതിയിൽ പറഞ്ഞു.
ആധാർ വിവരങ്ങളുടെ സുരക്ഷിതത്വം സംബന്ധിച്ച സാങ്കേതികയെ കുറിച്ച് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി സിഇഒ സുപ്രീംകോടതിയിൽ പവർ പോയിന്റ് പ്രസന്റേഷൻ അവതരിപ്പിച്ചു. ആധാർ ഹാക്ക് ചെയ്യാനാകില്ലെന്നും UIDAI സുപ്രീംകോടതിയിൽ പറഞ്ഞു. 2048 എൻക്രിപ്ഷൻ കീ കൾ ഉപയോഗിച്ചാണ് ആധാർ വിവരങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. പ്രപഞ്ചം നിലനിൽക്കുന്നിടത്തോളം കാലം എൻക്രിപ്ഷൻ കീ തകർത്ത് വിവരങ്ങൾ ചോർത്താനാകില്ലെന്നും UIDAI സുപ്രീംകോടതിയെ ധരിപ്പിച്ചു. പവർ പോയിന്റ് പ്രസന്റേഷൻ അവതരിപ്പിക്കാൻ UIDAI സിഇഒയ്ക്ക് അനുവാദം നൽകണമെന്ന് ഇന്നലെ കേന്ദ്രസർക്കാർ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിരുന്നു.
ആധാറിന്റെ സുരക്ഷയും ഭരണ ഘടനാ സാധുതയും സംബന്ധിച്ച് ഒരു കൂട്ടം ഹർജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ അഞ്ചംഗ ഭരണ ഘടനാ ബഞ്ചാണ് ഹർജികളിൽ വാദം കേൾക്കുന്നത്. ആധാറിലെ വിവരങ്ങള്‍ സുരക്ഷിതമല്ലെന്നും അത് എപ്പോൾ വേണമെങ്കിലും ചോരാൻ സാധ്യതയുണ്ടെന്നുമാണ് ഹർജിക്കാർ ഉന്നയിച്ച വാദം. ഭരണഘടന ഉറപ്പു നല്കുന്ന പൗരന്റെ സ്വകാര്യത ആധാര്‍ വിവര ശേഖരണത്തിലൂടെ ലംഘിക്കപ്പെടുന്നുവെന്നും ഹര്‍ജിക്കാർ വാദിച്ചു.