ദോഹ: തീവ്രവാദികളുടെ പട്ടിക പുറത്തിറക്കിയ ഖത്തർ നടപടി സ്വാഗതം ചെയ്ത് സൗദി സഖ്യരാജ്യങ്ങൾ. തങ്ങളുടെ ആരോപണങ്ങൾ ശരിവയ്ക്കുന്നതാണ് ഖത്തറിന്റെ പട്ടികയെന്നും സഖ്യരാജ്യ പ്രതിനിധികൾ പ്രതികരിച്ചു. 19 വ്യക്തികളും എട്ട് സ്ഥാപനങ്ങളും ഉൾപ്പെടുന്ന തീവ്രവാദികളുടെ പട്ടികയാണ് ഖത്തർ പുറത്തിറക്കിയത്.
വൈകിയാണെങ്കിലും തീവ്രവാദികളുടെ പട്ടിക പുറത്തിറക്കിയ ഖത്തർ നടപടി സ്വാഗതാർഹമാണെന്ന് സൗദി സഖ്യരാജ്യങ്ങൾ പ്രതികരിച്ചു. 19 വ്യക്തികളും എട്ട് സ്ഥാപനങ്ങളും ഉൾപ്പെടുന്ന തീവ്രവാദികളുടെ പട്ടികയാണ് ഖത്തർ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയത്. ഖത്തറിനെതിരായ തങ്ങളുടെ ആരോപണങ്ങൾ ശരിവയ്ക്കുന്നതാണ് പട്ടികയെന്ന് യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ.അൻവർ മുഹമ്മദ് ഗർഗാഷ് പറഞ്ഞു.
സൗദി സഖ്യരാജ്യങ്ങളും ഖത്തറും തമ്മിലുള്ള പ്രശ്നങ്ങളുടെ അടിസ്ഥാന കാരണം തീവ്രവാദികളോടുള്ള മൃദുസമീപനമാണെന്ന് ഇതോടെ വ്യക്തമായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യു.എ.ഇ, സൗദി, ബഹ്റൈൻ, ഈജിപ്റ്റ് എന്നീ രാജ്യങ്ങൾ പുറത്തുവിട്ട തീവ്രവാദി പട്ടികയിലെ പത്ത് പേർ ഖത്തറിന്റെ പട്ടികയിലുള്ളത് ഇതിന് തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭീകരവാദികളെ സഹായിക്കുന്നുവെന്നാരോപിച്ച് 2017 ജൂൺ അഞ്ച് മുതലാണ് സൗദി സഖ്യരാജ്യങ്ങൾ ഖത്തറുമായുള്ള ബന്ധം അവസാനിപ്പിച്ച് ബഹിഷ്ക്കരണം തുടങ്ങിയത്. അന്നുമുതൽ സൗദി സഖ്യം ആവശ്യപ്പെടുന്നതാണ് ഖത്തറിന്റെ തീവ്രവാദി പട്ടിക. പട്ടികയിലെ 11 പേർ ഖത്തർ സ്വദേശികളാണ്. ആറ് ഖത്തറി സ്ഥാപനങ്ങളും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
സൗദി സഖ്യത്തിന്റെ ആവശ്യങ്ങളോട് മുഖം തിരിഞ്ഞ് നിന്ന ഖത്തറിന്റെ ഇപ്പോഴത്തെ നടപടി പ്രതീക്ഷ നൽകുന്നതാണെന്ന് വിലയിരുത്തപ്പെടുന്നു. അമേരിക്കയുടെ ഭാഗത്ത് നിന്നുണ്ടായ സമ്മർദ്ദമാണ് ഇതിന് വഴിവച്ചതെന്നും സൂചനയുണ്ട്.