കണ്ണൂർ : ഷുഹൈബ് വധക്കേസിലെ പ്രതികൾക്ക് കണ്ണൂർ ജയിലിൽ വഴിവിട്ട് സൗകര്യങ്ങൾ നൽകുന്നുവെന്ന് കോൺഗ്രസ് നേതാവ് കെ . സുധാകരൻ . കണ്ണൂർ സ്പെഷ്യൽ സബ് ജയിലിലെ നിയമലംഘനങ്ങളെക്കുറിച്ചാണ് സുധാകരൻ ആരോപണം ഉന്നയിച്ചത് . ഇത് സംബന്ധിച്ച് ജയിൽ ഡിജിപിക്ക് പരാതി നൽകിയതായും അദ്ദേഹം അറിയിച്ചു.
തിരിച്ചറിയൽ പരേഡിനു ഹാജരായ സാക്ഷികളെ ദീപ് ചന്ദ് എന്ന പ്രതി ഭീഷണിപ്പെടുത്തിയപ്പോൾ ജയിൽ ഉദ്യോഗസ്ഥർ കാഴ്ച്ചക്കാരായിരുന്നു. . അതുമാത്രമല്ല കേസിലെ പ്രതികൾ താമസിക്കുന്ന സെല്ലുകൾ പൂട്ടാറില്ലെന്നും സുധാകരൻ പരാതിയിൽ ആരോപിക്കുന്നു.
ഒന്നാം പ്രതി ആകാശ് തില്ലങ്കേരിക്ക് ഒരു യുവതിയുമായി അനുവദനീയമായതിൽ കൂടുതൽ സമയം കൂടിക്കാഴ്ച നടത്താൻ സമ്മതിച്ചതായി പരാതിയിൽ ഉണ്ട്. ഇയാൾ പെരുമാറുന്നത് ജയിൽ അധികാരി ആയിട്ടാണ്.
മാർച്ച് 9 ന് ജയിലിൽ എത്തിയ യുവതി രാവിലെ 10 മണി മുതൽ ഉച്ചക്ക് ഒരു മണിവരെ സന്ദർശകർക്ക് പ്രവേശനമില്ലാത്ത സ്ഥലത്ത് ആകാശുമായി കൂടിക്കാഴ്ച നടത്തി. മാർച്ച് 13 നും ഇത് ആവർത്തിച്ചു. അന്ന് ഉച്ചക്ക് പുറത്തുപോയ യുവതി രണ്ടരയ്ക്ക് വീണ്ടും എത്തി നാലര വരെ സംസാരിച്ചു. മാർച്ച് 16 നും ഇത് ആവർത്തിച്ചതായി സുധാകരൻ പരാതിയിൽ പറയുന്നു.
തടവുകാരന്റെ നിയമ ലംഘനങ്ങൾക്ക് ജയിൽ ഉദ്യോഗസ്ഥർ കുടപിടിക്കുകയാണെന്നും ഇതിനെതിരെ നടപടിയെടുക്കണമെന്നും ഡിജിപിക്കുള്ള പരാതിയിൽ സുധാകരൻ ആവശ്യപ്പെട്ടു