പാലക്കാട്: പാലക്കാട് വനമേഖലയിൽ നിന്നും ജനവാസ മേഖലയിലിറങ്ങിയ കാട്ടാനകൾ ഭാരതപ്പുഴയിൽ നിലയുറപ്പിച്ചു. ഇന്നലെ തിരുവില്വാമലയിൽ തമ്പടിച്ച കാട്ടാനകളാണ് ഒറ്റപ്പാലം പാലപ്പുറത്തിന് സമീപത്തായി ഭാരതപ്പുഴയിൽ ഇറങ്ങിയിട്ടുള്ളത്. ഇവയെ കാട്ടിലേക്ക് തിരിച്ചയക്കുന്നതിന് വനം വകുപ്പിന്റെ നേതൃത്വത്തിൽ ശ്രമം തുടരുകയാണ്.
രണ്ടു കാട്ടാനകളാണ് ജനവാസ മേഖലയിൽ ഇറങ്ങിയിട്ടുള്ളത്. വനമേഖലയിൽ നിന്നും എഴുപത് കിലോമീറ്ററോളം അകലെയുള്ള തിരുവില്വാമല വരെ സഞ്ചരിച്ച കാട്ടാനകളെ തിരികെ കാട്ടിലേക്ക് എത്തിയ്ക്കാനുള്ള ശ്രമത്തിലാണ് വനം വകുപ്പ് അധികൃതർ. ഇന്ന് രാവിലെ മുതൽ പാലപ്പുറത്തിന് സമീപമുള്ള ഭാരതപ്പുഴയിൽ നിലയുറപ്പിച്ചിരിക്കുകയാണ് കാട്ടാനകൾ . ഇവയെ ഓടിയ്ക്കുന്നതിനായി വയനാട്ടിൽ നിന്നും അട്ടപ്പാടിയിൽ നിന്നുള്ള വനംവകുപ്പിന്റെ വിദഗ്ധ സംഘവും എത്തിയിട്ടുണ്ട്.
ആനകളെ വനത്തിലേക്ക് തിരിച്ചയക്കുന്നതിന് ഒരു റെയിൽവേ ലൈനും, സംസ്ഥാന പാതയും മുറിച്ചു കടത്തേണ്ടതുണ്ട്. ഇതിന് പുറമെ കൂടുതൽ ജനവാസ കേന്ദ്രങ്ങളിലൂടെയും സഞ്ചരിക്കണം എന്നതിനാൽ ഏറെ ശ്രമകരമായ ദൗത്യമാണ് വനംവകുപ്പിനുള്ളത്. ഒരു മാസം മുമ്പ് കോട്ടായി മേഖലയിലും കാട്ടാനകൾ ഇറങ്ങിയിരുന്നു. വേനൽ കടുത്ത് തുടങ്ങിയതോടെ കാട്ടാനകൾ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങി തുടങ്ങിയത് ജനങ്ങളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.