കോട്ടയം ; കേരള കോൺഗ്രസ്സ് എമ്മിനെ ഇടതുമുന്നണിയിലേക്ക് എടുക്കുന്ന കാര്യത്തിൽ സിപിഎം-സിപിഐ നേതാക്കൾ നടത്തിയ ചർച്ച വിചിത്രമായ കാര്യമാണെന്ന് കെ എം മാണി.
‘തങ്ങളെ മുന്നണിയിലെടുക്കണമെന്ന് ആരോടും പറഞ്ഞിട്ടില്ല.പിന്നെന്തിനാണ് ചർച്ച ,വിചിത്രമായ കാര്യമാണിത്.ഒരു മുന്നണിയിലേക്കുമില്ലെന്ന് കേരള കോൺഗ്രസ്സ് നേരത്തേ പ്രഖ്യാപിച്ചിരുന്നതാണ്‘ മാണി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് സിപിഎം-സിപിഐ നേതാക്കൾ ഡൽഹിയിൽ ചർച്ച നടത്തിയത്.ഇതിനു പിന്നാലെ ചെങ്ങന്നൂരിൽ കേരള കോൺഗ്രസ്സിന്റെ പിന്തുണ തേടാമെന്ന് അഭിപ്രായവും ഉയർന്നിരുന്നു.എന്നാൽ ഇതിനെതിരെ സിപിഐ സംസ്ഥാന നേതൃത്വം രംഗത്തെത്തുകയായിരുന്നു.
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ജയിക്കാൻ ഇടതുമുന്നണിയ്ക്ക് മാണിയുടെ സഹായം ആവശ്യമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.
മാണിയില്ലാതെയും ചെങ്ങന്നൂരിൽ ഇടതു മുന്നണി വിജയിച്ചിട്ടുണ്ട്. മാണിയോടുള്ള നിലപാടിൽ മാറ്റമില്ല. ഇടതു മുന്നണിയിൽ ഇപ്പോൾ മാണിയുടെ ആവശ്യമില്ല.
സിപിഎമ്മിന് വേണമെങ്കിൽ മാണിയെ ക്ഷണിക്കാമെന്നും കാനം വ്യക്തമാക്കിയിരുന്നു.ഇതിനു പിന്നാലെയാണ് മാണിയുടെ പ്രസ്താവന.