ന്യൂഡൽഹി : മസ്കറ്റിൽ കുടുങ്ങിപോയ അമ്മയെ തിരികെ നാട്ടിലെത്തിക്കാൻ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനോട് സഹായമഭ്യർത്ഥിച്ച് ഹൈദരാബാദ് സ്വദേശിനി.
തൊഴില്‍ ദാതാക്കള്‍ അനധികൃതമായി തടഞ്ഞുവെച്ചിരിക്കുന്ന അമ്മയെ നാട്ടിലെത്തി ക്കാൻ മകൾ സിന്ധുവാണ് സുഷമാ സ്വരാജിന്റെയും,ഇന്ത്യൻ എംബസിയുടെയും,തെലങ്കാന സർക്കാരിന്റെയും സഹായം തേടിയിരിക്കുന്നത്.
കഴിഞ്ഞ വർഷം അവസാനമാണ് സിന്ധുവിന്റെ മാതാവ് ഏജന്റ് വഴി ദുബായിലേക്ക് പോയത്.സെയ്ൽസ് ഗേളിന്റെ ജോലിയാണ് വാഗ്ദാനം ചെയ്തിരുന്നത്.
എന്നാല്‍, ഒരു മാസത്തിന് ശേഷം അവരെ ദുബായിയില്‍ നിന്ന് മസ്കറ്റിലേക്ക് മാറ്റുകയായിരുന്നു.
മസ്കറ്റില്‍ എത്തിയ അവരെ ബാര്‍ നര്‍ത്തകിയാകാന്‍ നിര്‍ബന്ധിച്ചു. ഇതിനായി 15,000 രൂപ പ്രതിഫലവും വാഗ്ദാനം ചെയ്തു. എന്നാല്‍ ഇതിനു വിസമ്മതിച്ചതോടെ ക്രൂരമായി മർദ്ദിച്ചു.
തൊഴില്‍ ദാതാക്കളുടെ പീഡനം സഹിക്കാനാവാതെ ജനുവരി നാലാം തീയതി താമസിച്ചിരുന്ന ഹോട്ടലില്‍ നിന്ന് സിന്ധുവിന്റെ അമ്മ രക്ഷപ്പെട്ട് ഒരു പള്ളിയിൽ അഭയം തേടിയിരുന്നു.
എന്നാൽ ദുബായിൽ വച്ച് തന്നെ പാസ്പോർട്ട് തൊഴിൽ ദാതാക്കൾ കൈവശപ്പെടുത്തിയിരുന്നതിനാൽ നാട്ടിലേക്ക് വരാൻ സാധിച്ചില്ല.
ഇതേ തുടർന്നാണ് സിന്ധു സുഷമാ സ്വരാജിനോട് സഹായം അഭ്യർത്ഥിച്ചിരിക്കുന്നത്.
പല കാരണങ്ങളാൽ വിദേശത്ത് കുടുങ്ങി പോയ നിരവധിപേരെ ഇന്ത്യയിലെത്തിക്കാൻ സുഷമാ സ്വരാജിന് കഴിഞ്ഞിട്ടുണ്ട്.അതുകൊണ്ട് തന്നെ തങ്ങൾക്കും ശുഭപ്രതീക്ഷകളാണുള്ളതെന്ന് സിന്ധു പറഞ്ഞു.