മലപ്പുറം: പ്രണയിച്ച യുവാവിനെ വിവാഹം ചെയ്യാൻ തീരുമാനിച്ച മകളെ കുത്തികൊന്നത് നാട്ടുകാരുടെ പരിഹാസം ഭയന്നാണെന്ന് പിതാവിന്റെ മൊഴി.
മകളെ കുത്തിക്കൊലപ്പെടുത്തിയതിനെ തുടർന്ന് അറസ്റ്റിലായ ആതിരയുടെ അച്ഛൻ രാജനാണ് ഇക്കാര്യം പൊലീസിനോട് തുറന്നു പറഞ്ഞത്.
പട്ടികജാതി വിഭാഗക്കാരനായ ബ്രിജേഷുമായുള്ള വിവാഹത്തിനു സമ്മതിച്ച ആതിരയുടെ തീരുമാനം തന്നെ ഞെട്ടിച്ചെന്നും ദളിത് വിഭാഗത്തിൽപ്പെട്ടയാളെ മകൾ വിവാഹം കഴിച്ചാൽ നാട്ടുകാർ പരിഹസിക്കുമെന്ന് താൻ ഭയന്നിരുന്നെന്നും രാജൻ പോലീസിനു മൊഴി നൽകി.
മദ്യലഹരിയിലാണ് താൻ മകളെ കുത്തിയതെന്നും ചോദ്യം ചെയ്യലിനു നേതൃത്വം നൽകിയ മലപ്പുറം ഡിവൈഎസ്പിയോടു സമ്മതിച്ചു. രാജനെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും.
വെള്ളിയാഴ്ച പുത്തലം ക്ഷേത്രത്തിൽ വിവാഹിതരാവാൻ ആതിരയും,ബ്രിജേഷും തീരുമാനിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടു വീട്ടുകാരുമായും ബന്ധുക്കളുമായും ധാരണയിലും എത്തിയിരുന്നു.
എന്നാൽ, കഴിഞ്ഞദിവസം വൈകിട്ടുണ്ടായ വാക്കുതർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. വാക്കുതർക്കത്തെത്തുടർന്ന് അക്രമാസക്തനായ അച്ഛനിൽനിന്നു രക്ഷപ്പെടാനായി ഓടിയ മകളെ അയൽവീട്ടിൽ വച്ച് രാജൻ കൊലപ്പെടുത്തുകയായിരുന്നു