റിയാദ്: സൗദിയിൽ പിരിച്ചുവിടൽ ഭീഷണി നേരിടുന്ന ഇന്ത്യക്കാരായ നഴ്സുമാർ കേന്ദ്ര സർക്കാരിന്റെ സഹായം തേടി. യോഗ്യതാ സർട്ടിഫിക്കറ്റിൽ ഡിപ്ലോമ ഇൻ ജനറൽ നഴ്സിംഗ് എന്ന് രേഖപ്പെടുത്തണമെന്ന പുതിയ നിയമഭേദഗതിയാണ് മലയാളികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് വിദേശി നഴ്സുമാരെ ആശങ്കയിലാക്കിയിരിക്കുന്നത്.
സൗദി ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ നിയമഭേദഗതിയാണ് ഒട്ടേറെ മലയാളികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് വിദേശി നഴ്സുമാരെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ‘ഡിപ്ലോമ ഇന്‍ ജനറൽ നഴ് സിങ്’ എന്ന് രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റ് ഉള്ളവർക്കു മാത്രമേ വർക്ക് പെർമിറ്റ് പുതുക്കി നൽകുകയുള്ളുവെന്നാണ് പുതിയ നിബന്ധന.
ജനറൽ നഴ്സിങ് ആന്‍ഡ് മിഡ്വൈഫറി കോഴ് സ് പാസായ മലയാളി നഴ് സുമാരിൽ, 2005-ന് മുന്‍പ് പരീക്ഷ പാസായവരുടെ സർട്ടിഫിക്കറ്റിൽ ഡിപ്ലോമ എന്ന് രേഖപ്പെടുത്തിയിട്ടില്ല. ഇവരെയാണ് നിയമം പ്രതികൂലമായി ബാധിക്കുക. സൗദി ആരോഗ്യമന്ത്രാലയത്തിന് കീഴിലും സ്വകാര്യ ആശുപത്രികളിലും ജോലി ചെയ്യുന്ന നഴ്സുമാരെ ഒരുപോലെ പ്രശ്നം ബാധിക്കും. നിയമത്തിൽ മന്ത്രാലയം ഉറച്ചുനിന്നാൽ പിരിച്ചുവിടേണ്ടിവരുമെന്ന സൂചന ആശുപത്രി അധികൃതർ നഴ്സുമാർക്ക് നൽകിക്കഴിഞ്ഞു.
സംസ്ഥാന നഴ്സിംഗ് കൗൺസിൽ നൽകുന്ന സർട്ടിഫിക്കറ്റുമായാണ് മലയാളി നഴ്സുമാർ സൗദിയിൽ ജോലി നേടിയത്. വർഷങ്ങളായി ജോലിചെയ്ത് കുടുംബത്തോടൊപ്പം താമസിക്കുന്നവർ ആശങ്കയിലാണ്. വിഷയത്തിൽ ഇടപെടണം എന്നാവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി അടക്കമുള്ളവർക്ക് സൗദിയിലെ നഴ്സുമാർ നിവേദനം നൽകിയിട്ടുണ്ട്.