ദുബായ് ; സമൂഹ മാദ്ധ്യമങ്ങളിലൂടെ കല്യാൺ ജുവല്ലേഴ്സിനെതിരെ പ്രചാരണം നടത്തിയ അഞ്ച് ഇന്ത്യക്കാർക്കെതിരെ ദുബായിൽ ക്രിമിനൽ നടപടി സ്വീകരിക്കും.ഇതു സംബന്ധിച്ച നിർദേശം ദുബായ് പബ്ലിക് പ്രോസിക്യൂഷന് ദുബായ് പോലീസിന് നല്കി.
കല്യാണ്‍ ജുവല്ലേഴ്സിൽ നിന്നും വിൽക്കുന്ന സ്വര്‍ണ്ണാഭരണങ്ങൾ ശുദ്ധമല്ലെന്നും വ്യാജമാണെന്നും കാണിച്ചായിരുന്നു പ്രചാരണം. മാത്രമല്ല യു.എ.ഇ യിലെ കല്യാണ്‍ ഷോറൂമുകള്‍ സീല്‍ ചെയ്തെന്നും ഉടമയെ അറസ്റ്റ് ചെയ്തെന്നും പ്രചരിപ്പിച്ചിരുന്നു.
വ്യാജ വീഡിയോയും വ്യാജ വാര്‍ത്തകളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കല്യാണ്‍ ജുവല്ലേഴ്സ് എല്‍.എല്‍.സി ദുബായ് പോലീസില്‍ പരാതി നല്‍കിയത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ വ്യാജ വിവരങ്ങളാണ് പ്രചരിപ്പിക്കുന്നതെന്ന് കണ്ടെത്തി.
പോലീസ് അന്വേഷണത്തില്‍ ഇവരില്‍ ഒരാള്‍ കുറ്റം സമ്മതിച്ചു. മറ്റ് നാല് പേര്‍ക്കെതിരേയുള്ള അന്വേഷണം പുരോഗമിക്കുന്നു.
സൈബർ ക്രൈം വകുപ്പുമായി ചേർന്ന് പ്രവർത്തിച്ച് വ്യാജ വീഡിയോ അപ്ലോഡ് ചെയ്തവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ദുബായ് പൊലീസ്.
സമൂഹ മാദ്ധ്യമങ്ങളിലൂടെയുള്ള അപഖ്യാതി പ്രചരണം നിസ്സാരമായി തള്ളിക്കളയാനാകുന്നതല്ലെന്ന് തെളിയിക്കാൻ ഈ അന്വേഷണം അനിവാര്യമാണെന്ന് കല്യാണ്‍ ജുവല്ലേഴ്സ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്.കല്യാണരാമന് പറഞ്ഞു.
സൈബര്‍ കുറ്റകൃത്യം തടയുന്നതിന് യു.എ.ഇയിലെ നിയമസംവിധാനവും ദുബായ് പോലീസും സ്വീകരിക്കുന്ന കർശന നടപടികൾ ഇത്തരം സാഹചര്യത്തിൽ ഏറെ സഹായകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു