കുവൈറ്റ്: കുവൈറ്റിൽ തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള യുണൈറ്റഡ് ഇന്ത്യൻ സ്കൂളിലെ മുതിർന്ന വിദ്യാർത്ഥികളെ മുന്നറിയിപ്പില്ലാതെ മറ്റൊരിടത്തേക്ക് മാറ്റാനുള്ള നീക്കം വിവാദത്തിൽ. രക്ഷകർത്താക്കളുടെ എതിർപ്പിനെ തുടർന്ന് തീരുമാനം ഒരുവർഷത്തേക്ക് നീട്ടിവച്ചതായി മാനേജ്മെന്റ് അറിയിച്ചു.
ഒമ്പതും പത്തും ക്ലാസുകളിലെ വിദ്യാര്‍ത്ഥികളെ ഹസ്സാവിയിലെ പുതുതായി ആരംഭിച്ച യുണൈറ്റഡ് ഇന്റര്‍നാഷണല്‍ സ്കൂളിലേക്ക് മാറ്റുന്നതാണെന്ന് കാണിച്ച് കഴിഞ്ഞ ആഴ്ച സ്കൂള്‍ അധികൃതര്‍ വിജ്ഞാപനം പുറത്തുവിട്ടിരുന്നു. എന്നാല്‍ രക്ഷകര്‍ത്താക്കളോട് ആലോചിക്കുകയോ അവരെ മുന്‍കൂട്ടി അറിയിക്കുകയോ ചെയ്യാതെ ആണ് ഈ മാറ്റം എന്ന് മാതാപിതാക്കള്‍ പറയുന്നു. പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് തൊട്ട് മുമ്പായിട്ടുള്ള തീരുമാനം കാരണം മറ്റു സ്കൂളുകളിലേക്ക് മാറ്റാനും കഴിയാത്ത അവസ്ഥയിലാണ് രക്ഷിതാക്കള്‍.
കേരളത്തിലെ മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലാണ് ഈ സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. പുതിയ സ്കൂൾ കെട്ടിടമാണ് ഇതെന്നും പുതിയ സ്കൂളാണ് മാനേജ്മെന്റ് ഉദ്ദേശിക്കുന്നതെന്നും യുണൈറ്റഡ് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍ എന്നാണ് ഹസ്സാവിയിലെ പുതിയ സ്കൂളിന്റെ പേരെന്നും സ്കൂള്‍ അധികൃതര്‍ പറയുന്നു.
കൂടാതെ പുതിയ സ്കൂളിലേക്ക് മാറുമ്പോള്‍ കുട്ടികള്‍ക്ക് ഒരു വര്‍ഷത്തെ സൗജന്യ ട്രാന്സ്പോര്ട്ടേഷന് നല്‍കാമെന്നും മാനേജ്മെന്റ് വാഗ്ദാനം നല്‍കുന്നുണ്ട്.
അതേ സമയം സ്കൂള്‍ മാറ്റം ഒരു വര്‍ഷത്തെ നോട്ടീസ് കാലാവധിക്ക് ശേഷം മാത്രമേ നടപ്പിലാക്കൂവെന്ന് യുണൈറ്റഡ് ഇന്ത്യന്‍ സ്കൂള്‍ അധികൃതര്‍ അറിയിച്ചു.