ദുബായ്: യുഎഇയിൽ കുറഞ്ഞ വേതനം നടപ്പാക്കാൻ പദ്ധതിയില്ലെന്ന് മാനവവിഭവശേഷി മന്ത്രാലയം. അത്തരത്തിൽ പ്രചരിക്കുന്ന വാർത്തകളിൽ സർക്കാരിന് പങ്കില്ലെന്നും അധികൃതർ വ്യക്തമാക്കി.
യുഎഇയിൽ ജോലി ചെയ്യുന്ന ഗാർഹിക തൊഴിലാളികൾക്ക് കുറഞ്ഞ വേതനം നടപ്പാക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് സർക്കാർ വിശദീകരണവുമായി രംഗത്തെത്തിയത്. രാജ്യത്ത് കുറഞ്ഞ വേതന വ്യവസ്ഥ നടപ്പാക്കാൻ യാതൊരു പദ്ധതിയും ഇല്ലെന്ന് മാവവിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു.
ഗാർഹിക തൊഴിലാളികൾ ഉൾപ്പെടെ എല്ലാ മേഖലകളിലും തൊഴിലാളിയും തൊഴിൽ ദാതാവും തമ്മിൽ ചർച്ച ചെയ്ത് ശമ്പളം തീരുമാനിക്കുന്ന രീതി തുടരുമെന്നും മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കുന്നു. ഓരോ വർഷവും ആയിരക്കണക്കിന് തൊഴിലവസരം സൃഷ്ടിക്കുന്ന ബഹുമുഖ വിപണിയായി യുഎഇയെ നിലനിർത്തുന്നത് നിലവിലെ വേതന വ്യവസ്ഥയാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.
ആവശ്യത്തിന് അനുസരിച്ച് വിതരണം ചെയ്യപ്പെടുന്ന രീതിയിലുള്ള സ്വതന്ത്രമായ തൊഴിൽ വിപണിയാണ് ഓരോ വർഷവും ആയിരക്കണക്കിന് വിദേശ തൊഴിലാളികളെ രാജ്യത്തേക്ക് എത്തിക്കുന്ന ഉത്തമ സാഹചര്യം സൃഷ്ടിക്കുന്നത് എന്ന നിലപാടിലാണ് സർക്കാരെന്നും മന്ത്രാലയം വിശദീകരിച്ചു.
ഇതിലൂടെ സ്ഥായിയായ വളർച്ച കൈവരിക്കാൻ സാധിക്കുന്നുവെന്നും മാനവശേഷി മന്ത്രാലയം അവകാശപ്പെടുന്നു. ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ വേണ്ട സംവിധാനം രാജ്യത്ത് നിലവിലുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.