കുവൈറ്റ്സിറ്റി: കുവൈറ്റിൽ നിന്നും വിദേശികൾ അയക്കുന്ന പണത്തിന് നികുതി ചുമത്തണമെന്ന നിർദ്ദേശം ഏപ്രിൽ 17 ന് പാർലമെന്റ് ചർച്ച ചെയ്യും. പാർലമെന്റിന്റെ ധനകാര്യസമിതിയാണ് വിദേശികൾ അയക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്തണമെന്ന് നിർദ്ദേശിച്ചത്. എന്നാൽ നിർദ്ദേശത്തിനെതിരേ നിയമകാര്യ സമിതി രംഗത്തുണ്ട്.
കുവൈറ്റിൽ നിന്നും വിദേശികൾ അയക്കുന്ന പണത്തിന് നികുതി ചുമത്തണമെന്ന നിർദ്ദേശം രാജ്യത്ത് വലിയ ചർച്ചയ്ക്കാണ് വഴി വച്ചിരിക്കുന്നത്. പാർലമെന്റിന്റെ ധനകാര്യസമിതിയുടെ നിർദ്ദേശത്തിനെതിരേ നിയമകാര്യ സമിതി ശക്തമായി രംഗത്തെത്തിയതോടെയാണ് പാർലമെന്റ് വിഷയം ചർച്ച ചെയ്യാൻ തീരുമാനിച്ചത്. 100 ദിനാറിൽ താഴെയുള്ള ഇടപാടിന് ഒരു ശതമാനവും 200 ദിനാറിന് താഴെയുള്ള ഇടപാടിന് രണ്ട് ശതമാനവും 300 ദിനാറിന് മൂന്ന് ശതമാനവും 400 ദിനാറിന് നാല് ശതമാനവും 500 ദിനാറിന് മുകളിലുള്ള ഇടപാടിന് അഞ്ച് ശതമാനവും നികുതി ഈടാക്കണമെന്നായിരുന്നു നിർദ്ദേശം.
ഇത് ഭരണഘടനാ വിരുദ്ധമല്ലെന്നും ഇതിലൂടെ രാജ്യത്തിന് 19 ബില്യൻ കുവൈത്തി ദിനാറിന്റെ അധികവരുമാനം ഓരോ വർഷവും ലഭിക്കുമെന്നും സമിതി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഇത് ഭരണഘടനാവിരുദ്ധമാണെന്നും താഴ്ന്ന വരുമാനക്കാരെ സാരമായി ബാധക്കുമെന്നും ചൂണ്ടിക്കാട്ടി നിയകാര്യ സമിതി നിർദ്ദേശം തള്ളുകയായിരുന്നു. കൂടാതെ നിർദ്ദേശം നടപ്പാക്കിയാൽ കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദികൾക്ക് സഹായം എത്തിക്കൽ തുടങ്ങിയവയ്ക്ക് കാരണമാകുമെന്നും ചൂണ്ടിക്കാണിക്കുന്നു.
പുതിയ നിർദ്ദേശം നടപ്പാക്കിയാൽ പണമയക്കുന്നതിന് തെറ്റായ മാർഗ്ഗങ്ങൾ തേടുമെന്ന് ചൂണ്ടിക്കാട്ടി ധനവിനിമയ സ്ഥാപനങ്ങളും രംഗത്തെത്തിയിട്ടുണ്ട്. ഇതോടെ ഏപ്രിൽ 17 ന് പാർലമെന്റിൽ നടക്കുന്ന ചർച്ച നിർണായകമായിരിക്കുകയാണ്.