ന്യൂഡൽഹി ; നേപ്പാളിലെ ചൈനീസ് ആധിപത്യത്തിനുമേൽ പിടിമുറുക്കാനൊരുങ്ങി ഇന്ത്യ.
ത്രിദിന സന്ദർശനത്തിനായി ഇന്നെത്തുന്ന നേപ്പാൾ പ്രധാനമന്ത്രി കെ.പി.ഒലിയെ ചൈനീസ് ആധിപത്യത്തിലുള്ള അനിഷ്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ബോധ്യപ്പെടുത്തുമെന്നാണ് സൂചന.
മധ്യ – പടിഞ്ഞാറൻ നേപ്പാളിലെ ബുദ്ധി ഗണ്ഡകി നദിയിൽ പണിയുന്ന അണക്കെട്ട് ചൈനക്ക് വിട്ടു നൽകാനുള്ള നേപ്പാളിന്റെ നീക്കമാണ് ഇന്ത്യയുടെ അനിഷ്ടത്തിനു കാരണം.
ഒലിക്ക് ഹാർദ്ദവമായ സ്വീകരണം നൽകുന്നതിനൊപ്പം മറ്റൊരു സന്ദേശം കൂടി മോദി നൽകും. നേപ്പാളിൽ എത്ര അണക്കെട്ടുകൾ പണിയാനും ചൈനയ്ക്ക് അനുവാദം കൊടുത്തോളൂ, എന്നാൽ ഉൽപാദിപ്പിക്കുന്ന വൈദ്യുതി വാങ്ങാൻ ഇന്ത്യയ്ക്കാവില്ലെന്ന സന്ദേശം.
ബുദ്ധി ഗണ്ഡകി നദിയിൽ പണിയുന്ന അണക്കെട്ടിനു 2.5 ബില്യൻ യുഎസ് ഡോളർ ചിലവാണ് പ്രതീക്ഷിക്കുന്നത്. ഇതിനെ ചൈനയുടെ ‘വൺ ബെൽറ്റ് വൺ റോഡ് പദ്ധതിയോട് ചേർന്നു പ്രവർത്തിക്കാനായാണ് അന്നത്തെ നേപ്പാൾ പ്രധാനമന്ത്രിയും മുൻ മാവോയിസ്റ്റ് നേതാവുമായ പുഷ്പ കമൽ ദഹൽ പദ്ധതി ചൈനയുടെ ജെജുവ ഗ്രൂപ്പിനു നൽകിയത്.
എന്നാൽ പിന്നീട് വന്ന ഷെർ ബഹാദുർ ദ്യൂബ അനധികൃത കരാറാണിതെന്ന് ചൂണ്ടികാട്ടി നവംബറോടെ പദ്ധതി റദ്ദാക്കി.
ബുദ്ധി ഗണ്ഡകി ജല വൈദ്യുത പദ്ധതിയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട ചൈനീസ് കമ്പനിയായ ജെജുവ ഗ്രൂപ്പിന്റെ ക്രമക്കേടും,അഴിമതിയുമാണ് കരാർ അവസാനിപ്പിക്കാൻ കാരണമായി നേപ്പാൾ ഡപ്യൂട്ടി പ്രധാനമന്ത്രി കമൽ ഥാപ അറിയിച്ചിരുന്നു. എന്നാൽ ഇതിനു പിന്നിൽ ഇന്ത്യയുടെ സമ്മർദമാണെന്ന പ്രചരണമാണ് ചൈനയിൽ നിലനിൽക്കുന്നത്.
എന്നാൽ, കഴിഞ്ഞ മാസം സൗത്ത് ചൈന മോണിങ് പോസ്റ്റിനു നൽകിയ അഭിമുഖത്തിൽ ഈ പദ്ധതി ചൈനക്ക് നൽകാനുള്ള ആലോചന നിലനിൽക്കുന്നതായി നിലവിലെ പ്രധാനമന്ത്രി കെ.പി.ഒലി പ്രസ്താവിച്ചിരുന്നു.ഇതാണ് ഇന്ത്യയുടെ അനിഷ്ടത്തിനുള്ള മുഖ്യ കാരണം.
നേപ്പാളിനെ സഹായിക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും നേപ്പാളിന്റെ മണ്ണില്‍ നിന്ന് ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താൻ അനുവദിക്കില്ലെന്ന് നേപ്പാൾ ഭരണകൂടവും പ്രസ്താവിച്ചിരുന്നു.ഒലിയുടെ സന്ദർശനവേളയിൽ ഇക്കാര്യവും മോദി ചൂണ്ടിക്കാട്ടും.