തിരുവനന്തപുരം: ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ.എം.സുസൈപാക്യത്തിനെതിരെ വഞ്ചനാകുറ്റത്തിന് കേസ്. അമേരിക്കൻ മലയാളി തിരുവനന്തപുരം വേളി ആറ്റിപ്രയിൽ ഇഷ്ടദാനം നൽകിയ 85.5 സെന്റ് ഭൂമി സുസൈപാക്യം നിയമവിരുദ്ധമായി കൈമാറ്റം ചെയ്തുവെന്നാണ് കേസ്. എട്ട് കോടിയിലധികം വില വരുന്ന വസ്തുവാണ് പ്രമാണ വ്യവസ്ഥകൾ ലംഘിച്ച് ബിഷപ്പ് കൈമാറ്റം ചെയ്തത്.
സീറോ മലബാർ സഭയിലെ ഭൂമി വിവാദത്തിനു പിന്നാലെയാണ് ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. എം. സുസൈപാക്യവും ഭൂമി ഇടപാടിൽ വെട്ടിലാകുന്നത്. തിരുവനന്തപുരം വേളി ആറ്റിപ്ര വില്ലേജിലെ മത്സ്യത്തൊഴിലാളികളുടെ ഉന്നമനത്തിനും ലത്തീൻ കത്തോലിക്കരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി അമേരിക്കൻ മലയാളി ഇഷ്ടദാനം നൽകിയ ഭൂമി വ്യവസ്ഥകൾ ലംഘിച്ച് മറിച്ചു വിറ്റുവെന്നാണ് ആക്ഷേപം.
അമേരിക്കൻ മലയാളിയായ ജോസഫ് ലോപ്പസാണ് വ്യവസ്ഥകൾ ലംഘിച്ചതിനെതിരെ ഭൂമി തിരിച്ചു നൽകണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. ഇത് സംബന്ധിച്ച് ബിഷപ്പിനെതിരെ ജോസഫ് ലോപ്പസ് തിരുവനന്തപുരം മുൻസിഫ് കോടതിയിൽ കേസും ഫയൽ ചെയ്തു.
1993ലാണ് ഭൂമിയുടെ പവർ ഓഫ് അറ്റോർണിയായ ജോസഫ് ലോപ്പസിന്റെ ‘അമ്മ വ്യവസ്ഥകളോടെ സുസൈപാക്യത്തിന്റെ പേരിൽ ഭൂമി ഇഷ്ടദാനം നൽകുന്നത്. ഈ വ്യവസ്ഥകൾ കാറ്റിൽപ്പറത്തിയാണ് സുസൈപാക്യം സേക്രഡ് ഹാർട്ട് കോൺവെന്റ് ഒബ്ലിഗ് വെൽഫെയർ സൊസൈറ്റിയ്ക്ക് ഭൂമി വിറ്റത്.
ഭൂമിയുടെ വിലയായി ലഭിച്ച തുക സുസൈപാക്യത്തിന്റെ പേരിൽ വിദേശത്തുള്ള ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചെന്നും പരാതിക്കാരൻ കോടതിയിൽ നൽകിയ ഹർജിയിൽ ആരോപിക്കുന്നു.