തിരുവനന്തപുരം : ഫേസ്ബുക്കിലൂടെ കൊലവിളി നടത്തി പോസ്റ്റിട്ടവരെ പിന്തുണച്ച് സംസ്ഥാന ധനകാര്യമന്ത്രി തോമസ് ഐസക്. ബിജെപിക്ക് വോട്ട് ചെയ്ത രാജ്യത്തെ 31 ശതമാനം ജനങ്ങളേയും വെടിവെച്ച് കൊല്ലണമെന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ടവരെ പിന്തുണച്ചാണ് തോമസ് ഐസക് രംഗത്ത് വന്നത്.
മുപ്പത്തിയൊന്ന് ശതമാനത്തിനെ സെക്കന്റ് വേൾഡ് വാർ കാഷ്വാലിറ്റിയുടെ ഏഴ് ഇരട്ടിയെ വെടിവെച്ച് കൊല്ലണമെന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റിലെ പരാമർശം ഇതിനെതിരെ വ്യാപക പ്രതിഷേധമുയരുന്നതിനിടെയാണ് സംസ്ഥാനത്തെ മന്ത്രിതന്നെ കലാപത്തിന് ആഹ്വാനം ചെയ്തവരെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്.
ഇന്ത്യൻ ജനാധിപത്യത്തിന്റെ മൂല്യങ്ങളെ ഉയർത്തിപ്പിടിക്കാൻ സഹജീവികളോട് ആവശ്യപ്പെടുകയാണ് വിവാദമാക്കപ്പെട്ട പ്രസ്തുത കുറിപ്പിൽ അയാൾ ചെയ്തതെന്ന് ധനമന്ത്രി തന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നു.
അതേസമയം ജനാധിപത്യത്തിലൂടെ അധികാരത്തിലേറിയ ഒരു സർക്കാരിന് വോട്ടു ചെയ്തവരെ വെടിവെച്ചു കൊല്ലാൻ ആഹ്വാനം ചെയ്തത് വഴി ഇന്ത്യൻ ജനാധിപത്യ സംവിധാനത്തിനെതിരേയാണ് ഇയാൾ പോസ്റ്റിട്ടതെന്ന് ആരോപണം ഉയരുന്നുണ്ട്. 31 ശതമാനം വോട്ടർമാരെ ഭീകരവാദികൾ എന്ന് വിളിച്ച് അവഹേളിച്ചെന്നും ആരോപണമുണ്ട്.
ഇയാളുടെ കലാപാഹ്വാനത്തിന്റെ തുടർച്ചയായാണ് ഇന്ന് കേരളത്തിൽ അക്രമ സംഭവങ്ങൾ അരങ്ങേറിയതെന്ന ആരോപണവും ഉയരുന്നുണ്ട്. ഈ സാഹചര്യത്തിൽ സംസ്ഥാന മന്ത്രി തന്നെ ഇയാൾക്ക് പിന്തുണയുമായി രംഗത്തെത്തിയത് പ്രതിഷേധത്തിന് കാരണമായി