ന്യൂഡല്‍ഹി : കോൺഗ്രസിന്റെ പ്രൊമോഷണൽ പോസ്റ്റർ കേംബ്രിഡ്ജ് അനലറ്റിക്ക മേധാവിയുടെ ഓഫീസിൽ വച്ചിരിക്കുന്ന ചിത്രം പുറത്ത് വന്നതിനു പുറമേ 2019 ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിനു അനുകൂലമായി പ്രവർത്തിക്കുന്നതിനായി കമ്പനി പദ്ധതി തയ്യാറാക്കിയിരുന്നതായി റിപ്പോർട്ട്.
ഇതു സംബന്ധിച്ച് കമ്പനി മേധാവിയായിരുന്ന അലക്സാണ്ടർ നിക്സുമായി കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതായും ദേശീയ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്തു.
വോട്ടർമാരുടെ താല്പര്യങ്ങൾ ഫെയ്സ്ബുക്ക്,ട്വിറ്റർ എന്നീ സമൂഹ മാദ്ധ്യമങ്ങൾ വഴി മനസ്സിലാക്കാനും,ഇതനുസരിച്ച് തെരഞ്ഞെടുപ്പ് പ്രചരണങ്ങൾ ആസൂത്രണം ചെയ്യാനുമായിരുന്നു പദ്ധതി. രണ്ടര കോടി രൂപയുടെ പദ്ധതിയാണ് തയ്യാറാക്കിയിരുന്നത്.
കമ്പനി അധികൃതര്‍ കോണ്‍ഗ്രസ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയതായി കോണ്‍ഗ്രസിന്റെ ഡാറ്റാ അനാലിസിസ് വിഭാഗം മേധാവി പ്രവീണ്‍ ചക്രവര്‍ത്തി സമ്മതിച്ചു.
2017 ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായിരുന്നു ഇത്.എന്നാല്‍, ഒരു രൂപരേഖ സമര്‍പ്പിക്കുക മാത്രമാണ് കമ്പനി ചെയ്തതെന്നും ഇതുമായി ബന്ധപ്പെട്ട് ഒരു വിധത്തിലുള്ള കരാറുകളിലും ഏര്‍പ്പെട്ടിട്ടില്ലെന്നും പ്രവീണ്‍ ചക്രവര്‍ത്തി പറഞ്ഞു.
കോണ്‍ഗ്രസ് നേതാക്കളായ ജയ്റാം രമേഷ്, പി. ചിദംബരം എന്നിവരും രാഹുലിനൊപ്പം കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു. കേംബ്രിജ് അനലിറ്റിക്ക സമര്‍പ്പിച്ച രൂപരേഖയുടെ പകര്‍പ്പും ദേശീയ മാദ്ധ്യമം പുറത്തു വിട്ടു.