ന്യൂഡൽഹി ; ഭീകരർ എത്തിയതായുള്ള സംശയം ബലപ്പെട്ടതിനെ തുടർന്ന് പത്താൻ കോട്ട്,ഗുർദാസ്പൂർ ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം. പഞ്ചാബ് പൊലീസിന്റെയും,സൈന്യത്തിന്റെയും നേതൃത്വത്തിൽ പരിശോധന തുടരുകയാണ്.
കഴിഞ്ഞ ദിവസം രാത്രിയിൽ കാറിൽ ലിഫ്റ്റ് ചോദിച്ച് കയറിയത് ഭീകരരാണെന്ന് സ്ഥലവാസിയാണ് സംശയം പ്രകടിപ്പിച്ചത്. കയറിയവർ കത്വ ഭാഗത്താണ് ഇറങ്ങിയതെന്നും,അവരുടെ പക്കൽ ആയുധങ്ങൾ ഉണ്ടായിരുന്നുവെന്നും സ്ഥലവാസി സുരക്ഷാ ഉദ്യേഗസ്ഥരെ അറിയിച്ചിട്ടുണ്ട്.
പ്രദേശത്തു കൂടി കടന്നു പോകുന്ന എല്ലാ വാഹനങ്ങളും വിശദമായി പരിശോധിക്കുന്നുണ്ട്. പ്രദേശത്ത് അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്നും പത്താൻ കോട്ട് എസ്എസ്പി വിവേക് ശീൽ സോണി പറഞ്ഞു.
അക്രമ സാധ്യത കണക്കിലെടുത്ത് ഒൻപത് പൊലീസ് വാഹനങ്ങൾ പത്താൻ കോട്ട്, ഗുർദാസ്പൂർ ജില്ലകളിൽ എത്തിച്ചിട്ടുണ്ട്.
പത്താൻ കോട്ട് വ്യോമസേനാ താവളത്തിൽ ജെയ്ഷ് ഇ മുഹമ്മദ് ഭീകരർ നടത്തിയ അക്രമത്തിൽ ഏഴ് സുരക്ഷാസേനാംഗങ്ങളും ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടിരുന്നു.