കേന്ദ്രകമ്മറ്റി അംഗങ്ങൾ വരുമാന വിവരങ്ങൾ മുക്കുന്നതായി സി.പി.എം സംഘടന റിപ്പോർട്ട്. സംശയങ്ങൾ ഉണ്ടാക്കുന്നതാണ് കേന്ദ്രകമ്മറ്റി അംഗങ്ങളുടെ ഈ വീഴ്ചയെന്നും സംഘടന റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. പാർട്ടിയുടെ കേന്ദ്ര നേതാക്കൾ നടത്തുന്ന ആസൂത്രിത വാർത്ത ചോർച്ച ഇതിനായി നിയോഗിച്ച കമ്മിഷൻ കണ്ടെത്തിയതായും സംഘടന റിപ്പോർട്ട് വ്യക്തമാക്കുന്നു.
കേന്ദ്രകമ്മിറ്റി അംഗങ്ങൾ വരുമാന കണക്ക് എല്ലാ വർഷവും നല്കണം എന്നാണ് സി.പി.എം നിബന്ധന. എന്നാൽ ഭൂരിപക്ഷം കേന്ദ്ര കമ്മിറ്റി അംഗങ്ങളും ഇത് അനുസരിയ്ക്കുന്നില്ലെന്ന് സംഘടന റിപ്പോർട്ട് പറയുന്നു. വരുമാനം പാർട്ടിയെ അറിയിക്കുന്നതിൽ അംഗങ്ങൾ കാട്ടുന്ന താത്പര്യകുറവ് സംശയത്തൊടെ മാത്രമേ കാണാനാകു. മറ്റ് ഘടകങ്ങളിലെ അംഗങ്ങൾക്കെതിരെ ഉയരുന്ന ആക്ഷേപങ്ങളെ കൂടി കണ്ടില്ലെന്ന് നടിയ്ക്കാൻ ഈ വീഴ്ച പ്രേരിപ്പിയ്ക്കുന്നതായും സംഘടന റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.
ഉൾപാർട്ടി ചർച്ചകൾ മാധ്യമങ്ങൾക്ക് ചോരുകയോ മാധ്യമങ്ങൾക്ക് പറഞ്ഞു കൊടുക്കുകയോ ചെയ്യുന്ന പ്രവണത പാർട്ടി സെൻററിൽ കൂടി വരുന്നു എന്നതാണ് സംഘടന റിപ്പോർട്ട് ഉന്നയിയ്ക്കുന്ന മറ്റൊരു പ്രധാന ആക്ഷേപം. ഇതേക്കറിച്ച് അന്വേഷിക്കാൻ നിയോഗിച്ച ബിവി രാഘവലു കമ്മീഷൻ ആസൂത്രിതമായ ചോർത്തലുകൾ നടക്കുന്നതായാണ് കണ്ടെത്തിയിരിയ്ക്കുന്നത്. ഇത് തടയാൻ എത്ര ശ്രമിച്ചിട്ടും ആയിട്ടില്ല എന്നും സംഘടന റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഗുരുതരമായ ഈ അച്ചടക്ക ലംഘനം തടയാൻ പാർട്ടി കേന്ദ്രത്തിലെ പിബി അംഗങ്ങൾ ആണ് മുൻ കൈ എടുക്കെണ്ടത്. എന്നാൽ അവരും ഇതിനൊന്നും താത്പര്യമില്ലാത്തവിധം പ്രവർത്തിയ്ക്കുന്നു. ഉചിതമല്ലാത്ത രീതിയിലാണ് പല നേതാക്കളുടെയും പ്രതികരണങ്ങൾ എന്നതാണ് സംഘടന റിപ്പോർട്ടിലുള്ള മറ്റൊരു പരാമർശം.
പിബി അംഗങ്ങളും സെക്രട്ടറിയേറ്റ് അംഗങ്ങളും കേന്ദ്രീകൃത ജനാധിപത്യ ശൈലിയിൽ ഉറച്ചു നിന്ന് നിയന്ത്രണമില്ലാത്ത സംസാരം ഒഴിവാക്കി മാതൃക കാട്ടണമെന്നും സംഘടന റിപ്പോർട്ട് നിർദ്ദേശിയ്ക്കുന്നു. 21-ാം കോൺഗ്രസിലെ രാഷ്ട്രീയ ലൈൻ നടപ്പാക്കുന്നതിൽ വൻ ഭിന്നത പ്രകടമായി. ജനറൽ സെക്രട്ടറിയിലും അംഗങ്ങളിലും ഭിന്നത ദൃശ്യമായി. ഇത് രാഷ്ട്രീയ സംഘടനാ ഇടപെടലുകൾക്ക് തടസ്സമായെന്നും സംഘടനാ റിപ്പോര്ട്ടില് പറയുന്നു.