ന്യൂഡൽഹി : തലപ്പാവ് ധരിക്കുന്നതു സിക്ക് മതത്തിന്റെ അവിഭാജ്യഘടകമാണോയെന്ന ചോദ്യമുന്നയിച്ച് സുപ്രീം കോടതി.
തലയുടെ സുരക്ഷയ്ക്കായി ഹെൽമറ്റ് നിർബന്ധമാക്കിയ ഒരു സൈക്ലിംഗ് അസോസിയേഷന്റെ നിയമാവലിക്കെതിരേ ഡൽഹി സ്വദേശിയായ സൈക്ലിസ്റ്റ് ജഗദീപ് സിംഗ് പുരി നൽകിയ ഹർജിയിലാണു സുപ്രീം കോടതി ഈ ചോദ്യമുന്നയിച്ചത്.
തലപ്പാവ് ധരിക്കുന്നതു വിശ്വാസത്തിന്റെ ഭാഗമായതിനാൽ ഹെൽമറ്റ് ധരിക്കാൻ സാധിക്കില്ലെന്നു ചൂണ്ടിക്കാട്ടിയാണു പുരി സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ജസ്റ്റീസ് എസ്.എ.ബോധ്വെ, ജസ്റ്റീസ് എൽ.എൻ.റാവു എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
ടർബൻ ധരിക്കുന്നത് വിശ്വാസത്തിന്റെ ഭാഗമാണോയെന്നും അതോ തല മറയ്ക്കാൻ മാത്രം ധരിക്കുന്നതാണോ എന്നും കോടതി ചോദിച്ചു.
മറ്റ് മത്സരങ്ങളിൽ പങ്കെടുക്കുന്ന കായിക താരങ്ങൾ ടർബൻ ധരിക്കാത്തതും കോടതി ചൂണ്ടിക്കാട്ടി. ക്രിക്കറ്റ് താരം ബിഷൻ സിംഗ് ബേദിയും മിൽക്കാ സിംഗും കളിക്കളത്തിൽ ടർബൻ ധരിക്കാത്തതു കോടതി ചൂണ്ടിക്കാട്ടി.