തിരുവനന്തപുരം ; തിരുവല്ലം പനത്തുറ ചേന്തിലക്കരി ഭാഗത്ത് കണ്ട മൃതദേഹം ലിത്വേനിയയിൽ നിന്ന് തിരുവനന്തപുരത്തെത്തി കാണാതായ ലിഗയുടേതാണെന്ന് സംശയം.തല വേർപ്പെട്ട നിലയിൽ കണ്ടെത്തിയ മൃതദേഹത്തിനു ഒരു മാസത്തോളം പഴക്കമുണ്ട്.
മൃതദേഹത്തിലുള്ള വസ്ത്രം ലിഗയുടേതാണെന്നു സഹോദരി തിരിച്ചറിഞ്ഞു.മൃതദേഹത്തിനു സമീപത്തു നിന്നും മൂന്ന് സിഗരറ്റ് കൂടുകൾ, ലൈറ്റർ, കുപ്പിവെള്ളം എന്നിവ കണ്ടെത്തിയിട്ടുണ്ട്. ലിഗയ്ക്ക് പുകവലിക്കുന്ന ശീലമുണ്ടായിരുന്നതായും സൂചനയുണ്ട്.
വിഷാദരോഗബാധിതയായ ലിഗ(33) ആയുർവേദ ചികിൽസക്കിടെ പോത്തൻകോട് നിന്ന് കഴിഞ്ഞ മാർച്ച് 14നാണ് കാണാതായത്. തുടർന്നു ഭർത്താവ് ആൻഡ്രൂസും ലിഗയുടെ സഹോദരി ഇലീസും പൊലീസ് പരാതി നൽകിയിരുന്നു.തുടർന്ന് മറ്റ് ജില്ലകളിലേക്കും ഇവർ അന്വേഷണം വ്യാപിപ്പിച്ചിരുന്നു.
ഇന്നലെ ഉച്ചകഴിഞ്ഞ് കരമന-കിള്ളിയാറിന്റെ തീരത്തോടടുത്ത ഭാഗത്ത് ചൂണ്ടയിടാൻ എത്തിയ യുവാക്കളാണ് മൃതദേഹം കണ്ട വിവരം പൊലീസിനെ അറിയിച്ചത്.
ശാസ്ത്രീയപരിശോധനകളുടെ ഫലത്തിനു വേണ്ടി കാത്തിരിക്കുകയാണ് പൊലീസ്. കൊലപാതകം ഉൾപ്പെടെയുള്ള സാധ്യതകൾ പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു.