ന്യൂഡൽഹി: ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ചമെന്റ് സംബന്ധിച്ച് പ്രതിപക്ഷ പാർട്ടികൾ നടത്തിയ വാർത്താ സമ്മേളനം നിയമ വിരുദ്ധം. ഇത് സംബന്ധിച്ച് രാജ്യസഭാ അദ്ധ്യക്ഷൻ നടത്തിയ പരിശോധനയിലാണ് ചട്ടലംഘനം കണ്ടെത്തിയത്.
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യുന്നത് സംബന്ധിച്ച് പ്രതിപക്ഷ പാർട്ടികൾ നടത്തിയ വാർത്താ സമ്മേളനം നിയമ വിരുന്ധമെന്ന് രാജ്യസഭാ അധ്യക്ഷൻ നടത്തിയ പരിശോധനയിൽ വ്യക്തമായി. സഭാ നടപടികളും അനുബന്ധ വിവരങ്ങളും അറിയുവാനുള്ള രാജ്യസഭാ അംഗങ്ങളുടെ അവകാശം വാർത്താ സമ്മേളനം നടത്തിയതിലൂടെ നിഷേധിക്കപ്പെട്ടു. കഴിഞ്ഞ ദിവസമാണ് 71 രാജ്യസഭാ അംഗങ്ങൾ ഒപ്പിട്ട ഇംപീച്ച്മെൻറ് പ്രമേയം പ്രതിപക്ഷ പാർട്ടികൾ ഉപരാഷ്ട്രപതിയും രാജ്യസഭ അധ്യക്ഷനുമായ വെങ്കയ്യാ നായിഡുവിന് നൽകിയത്.
ഇത് സംബന്ധിച്ച് തുടർ നടപടികൾ രാജ്യസഭാ അദ്ധ്യക്ഷനാണ് കൈകൊള്ളേണ്ടത് എന്നിരിക്കെയാണ് പ്രതിപക്ഷ പാർട്ടികൾ ചട്ട ലംഘനം നടത്തിയത്. അതേസമയം ചീഫ് ജസ്റ്റിസിനെതിരെ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളിൽ അന്വേഷണം നടത്തണമോ എന്ന കാര്യത്തിൽ രാജ്യസഭാ അദ്ധ്യക്ഷൻ പരിശോധനകൾ നടത്തിയ ശേഷമാകും തീരുമാനം എടുക്കുക. ഇത് സംബന്ധിച്ച് സഭാദ്ധ്യക്ഷൻ കോടതി രേഖകൾ ഉൾപ്പടെ പരിശോധിക്കും.
എന്നാൽ, ഇംപീച്ചമെന്റ് നടപടിയെ വില കുറഞ്ഞ രാഷ്ട്രീയമായി കാണാനാണ് ശ്രമിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജിജു പ്രതികരിച്ചു. കോൺഗ്രസിന് സൈന്യത്തിൽ വിശ്വാസമില്ല, തെരഞ്ഞെടുപ്പ് കമ്മീഷനിൽ വിശ്വാസമില്ല, ഇത്തരത്തിൽ രാജ്യത്തെ സംവിധാനങ്ങളിൽ വിശ്വാസം നഷ്ടപ്പെട്ട കോൺഗ്രസിനെ രാജ്യത്തെ ജനങ്ങളും വിശ്വസിക്കില്ലെന്നും കിരൺ റിജിജു കുറ്റപ്പെടുത്തി.