കൊച്ചി: ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ വരാപ്പുഴ എസ് ഐ ദീപക്കിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് കോടതിയിൽ ഹാജരാക്കിയ ദീപക്കിനെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. ശ്രീജിത്തിനെ എസ്ഐ ലോക്കപ്പിൽ വെച്ച് മർദ്ദിച്ചെന്നാണ് റിമാൻഡ് റിപ്പോർട്ട്. പ്രതിയെ ജാമ്യത്തിൽ വിടരുതെന്നും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമമുണ്ടാകുമെന്നും അന്വേഷണ സംഘം കോടതിയിൽ നിലപാടെടുത്തു.
എസ്ഐ ദീപക്കിനെതിരെ കൊലക്കുറ്റം, അന്യായമായി തടങ്കലിൽ വെക്കൽ, മർദ്ദനം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഇന്നലെ ആലുവ പൊലീസ് ക്ലബിൽ എട്ടുമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ രാത്രി ദീപക്കിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ശ്രീജിത്തിനെ എസ്ഐ ദീപക് സ്റ്റേഷനിൽ ക്രൂരമർദ്ദനത്തിനിരയാക്കിയെന്ന് ആദ്യഘട്ടത്തിൽ തന്നെ ആരോപണമുണ്ടായിരുന്നു. ദീപക്കിനെതിരായി ശ്രീജിത്തിന്റെ ഭാര്യയും മാതാപിതാക്കളും സഹോദരനും വാസുദേവന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുക്കപ്പെട്ട മറ്റുള്ളവരും മൊഴിനൽകിയിരുന്നു. കഴിഞ്ഞ ദിവസം കൊച്ചിയിൽ ചേർന്ന മെഡിക്കൽ ബോർഡിന്റെ കണ്ടെത്തലുകളാണ് ദീപക്കിനെതിരെ കൊലക്കുറ്റം ചുമത്താൻ കാരണമായത്.
ശ്രീജിത്തിനെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്ത റൂറൽ ടൈഗർ ഫോഴ്സ് അംഗങ്ങളായ ജിതിൻ രാജ്, സന്തോഷ്കുമാർ, സുമേഷ് എന്നിവരെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. ഇവരാണ് ആദ്യ മൂന്ന് പ്രതികൾ. ദീപക് കേസിലെ നാലാം പ്രതിയാണ്.