തൃശൂർ: ഗുരുവായൂർ ക്ഷേത്രാചാരവുമായി ബന്ധപ്പെട്ട പ്രസാദ ഊട്ടിൽ മാറ്റങ്ങൾ വരുത്തുന്നത് തന്റെ സമ്മതത്തോടെയല്ലെന്ന് പ്രധാന തന്ത്രിയും ദേവസ്വം ഭരണ സമിതിയംഗവുമായ ചേന്നാസ് നാരായണന് നമ്പൂതിരിപ്പാട്. ക്ഷേത്ര മര്യാദകൾ പാലിക്കാതെ പ്രസാദ ഊട്ട് നടത്താനുള്ള ദേവസ്വത്തിന്റെ നീക്കത്തിനെതിരെ തന്ത്രി നൽകിയ കത്ത് പുറത്ത്. ക്ഷേത്രത്തിനകത്ത് എങ്ങനെയാണോ അത് പോലെത്തന്നെ ക്ഷേത്രത്തിന് പുറത്തും പ്രസാദ ഊട്ട് നടത്തണമെന്ന് തന്ത്രി.
ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിനു പുറത്തെ ഊട്ടുപുരയ്ക്കുള്ളൽ മേൽ വസ്ത്രവും പാദരക്ഷയും ധരിച്ച് പ്രസാദ ഊട്ട് നടത്താനാണ് ഗുരുവായൂർ ദേവസ്വം നീക്കം നടത്തിയത്. പരിഷ്കാരങ്ങൾ ഉടൻ കൊണ്ടുവരുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഈ തീരുമാനങ്ങൾ പ്രധാന തന്ത്രിയും ദേവസ്വം ഭരണസമിതിയംഗവുമായ ചേന്നാസ് നാരായണന് നമ്പൂതിരിപ്പാട് മാദ്ധ്യമങ്ങളിലൂടെ മാത്രമാണ് അറിഞ്ഞതെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർക്ക് നൽകിയ കത്തിൽ പറയുന്നു.
തിരക്കുമാനിച്ച് ക്ഷേത്രത്തിനകത്തെ ഊട്ടുപുരയ്ക്ക് പുറത്ത് സമാനമായ ചിട്ടവട്ടങ്ങളോടെ പ്രസാദ ഊട്ട് നടത്തണമെന്ന ഭക്തരുടെ കൂടി ആവശ്യം മാനിച്ചാണ് പുറത്ത് പ്രസാദ് ഊട്ടു ആരംഭിച്ചത് അത് കൊണ്ട് തന്നെ ഈ നീക്കം ഭക്തരെ ആശങ്കയിലാഴ്ത്തിയതായും ക്ഷേത്രാചാരങ്ങൾക്ക് വിരുദ്ധമാണെന്നും തന്ത്രി പറയുന്നു.
ആറാട്ട് നടക്കുന്ന തീർത്ഥക്കുളത്തിന് സമീപമാണ് ഊട്ടുപുര അത് കൊണ്ട് തന്നെ അഹിന്ദുക്കൾ തീർത്ഥകുളം ഉപയോഗിക്കാനും അശുദ്ധിവരുത്താൻ ഇടയുണ്ടെന്നും തന്ത്രി കത്തിൽ ചൂണ്ടിക്കാട്ടുന്നു. ക്ഷേത്ര ചൈതന്യത്തെ പ്രതികൂലമായി ബാധിക്കുന്ന തീരുമാനങ്ങൾ പിൻവലിക്കണമെന്ന് തന്ത്രി ആവശ്യപ്പെടുന്നു.