സര്‍വ്വമത മൈത്രിയിലും സമഭാവനയിലും സാഹോദര്യത്തിലും നമ്മുടെ കേരളത്തിന് ,ലോകം മുഴുവന്‍ ആദരവോടെ കണ്ടിരുന്ന ഒരു മഹത്തായ പാരമ്പര്യമുണ്ട്. ഈ പാരമ്പര്യം കേരളം ഭരിച്ചിരുന്ന പ്രഗത്ഭരായ ഹിന്ദു രാജാക്കന്മാര് തങ്ങളുടെ ജീവിതത്തിലൂടെ, ഭരണരീതിയിലൂടെ ലോകത്തെമ്പാടും നിന്ന് കേരളത്തിലെത്തിയ വ്യാപാരികളിലൂടെ ലോകം മുഴുവന്‍ വ്യാപിപ്പിച്ചതാണ്. ഇതിന്റെ അന്തര്‍ലീനമായ കരുത്ത് ഹിന്ദുത്വത്തിന്റേത് അഥവാ സനാതന ധര്‍മ്മത്തിന്റേതാണ്. ലോകം മുഴുവന്‍ മതപീഡനം നടത്തി ആട്ടിയോടിച്ച ജൂതരെയും ഗോവയില്‍ നിന്ന് മതപീഡനം നടത്തി ഓടിച്ചുവിട്ട ഗൗഡസാരസ്വതര്ക്കും അഭയം നല്‍കിയത് കേരളമായിരുന്നു. കേരളത്തിലേക്ക് വന്ന ഓരോ മതസ്ഥരെയും അവരവരുടെ ജീവിതരീതിയനുസരിച്ച് ആരാധനാ സമ്പ്രദായങ്ങള്‍ അനുഷ്ഠിക്കാനും അനുവര്‍ത്തിക്കാനും ഏകോദര സഹോദരന്മാരെപ്പോലെ പെരുമാറാനും കേരളത്തിലെ രാജാക്കന്മാര്ക്ക് കഴിഞ്ഞു. ഏകം സത് വിപ്രാ ബഹുധാ വദന്തി എന്ന മഹത്വചനം പ്രായോഗികതയിലേക്ക് കൊണ്ടുവന്ന് ലോകം മുഴുവന്‍ ഒരു കുടുംബമാണെന്ന് തെളിയിച്ച ഈ രാജാക്കന്മാര് ആര്‍ഷസംസ്കൃതിയുടെ അക്ഷയഖനിയിലെ നക്ഷത്രശോഭയാര്‍ന്ന രത്നങ്ങളായിരുന്നു. ഈ മഹത്തായ സംസ്കാരത്തിലും പാരമ്പര്യത്തിലും വിഷം പകര്‍ന്ന് കേരളീയ സമൂഹത്തെ മതതീവ്രവാദത്തിന്റെ, ഭീകരതയുടെ ഊരാക്കുടുക്കിലേക്ക് നയിച്ചതാരാണ്.
മലബാര്‍ മാന്വലില്‍ വില്യം ലോഗന് മുതല്‍ മഹാകവി കുമാരനാശാനും മലബാര്‍ കലാപത്തില്‍ കെ. മാധവന് നായരും വരെയുള്ള ആദരണീയരായ വ്യക്തിത്വങ്ങള്‍ ഇതിന്റെ ഉള്ളറകളിലേക്ക് വെളിച്ചം വീശിയിട്ടുണ്ട്. അടുക്കളയുടെ വടക്കേപുറത്തു വന്ന് അമ്മ എന്നു വിളിച്ച് ഭക്ഷണം വാങ്ങി കഴിച്ചവര്‍ പിറ്റേദിവസം മാപ്പിള കലാപകാരികളായി വന്നപ്പോള്‍ നീ എന്റെ ബീവിയാണെന്ന് പറഞ്ഞ് ആക്രമിക്കാന്‍ വന്നപ്പോഴുണ്ടായ സാധാരണ ഹിന്ദു സ്ത്രീയുടെ മാനസികവ്യഥയും പകപ്പും കെ. മാധവന് നായര്‍ വിവരിച്ചിട്ടുണ്ട്. ഹിന്ദുക്കളുടെ ഐക്യമില്ലായ്മയും ചേരിപ്പോരും ജാതീയമായ കുടിപ്പകകളും സംഘടിത മതവിഭാഗങ്ങള്‍ എങ്ങനെയാണ് ദുരുപയോഗം ചെയ്തതെന്ന് ദുരവസ്ഥയില്‍ മഹാകവി കുമാരനാശാനും വിവരിച്ചിട്ടുണ്ട്. ടിപ്പുവിന്റെയും ഹൈദറിന്റെയും ആലി രാജായുടെയും മദപ്പാടും അഹങ്കാരവുമാണ് കേരളത്തെ ഇന്ന് ഗ്രസിച്ചിരിക്കുന്ന വിഷവൃക്ഷത്തിലേക്ക് വളര്‍ത്തിയെടുത്തത്. ഇതല്ല കേരളത്തിന്റെ തനിമ, ഇതല്ല കേരളത്തിന്റെ നന്മ.
പത്തോ ഇരുപതോ തലമുറകള്‍ക്കു മുന്‍പ് മതം മാറ്റപ്പെടുകയോ മതപരിവര്‍ത്തനം ചെയ്യുകയോ ചെയ്ത പൂര്‍വ്വസൂരികളുടെയും ഇന്നത്തെ തലമുറയുടെയും കുലവും കുടുംബവും പാരമ്പര്യവും ഒന്നാണെന്ന കാര്യം ആരും വിസ്മരിക്കരുത്. ഈ സര്‍വ്വമത സമന്വയത്തിന്റെ ഉജ്ജ്വല പാരമ്പര്യത്തില്‍ നിന്നാണ് ലൗ ജിഹാദും ഐ.എസ് ഭീകരരും ഉണ്ടാകുന്നതെന്ന് കാണുമ്പോള്‍ സ്നേഹത്തിന്റെ മതമെന്ന് പറയുന്ന ആ മതം എത്ര ദുഷിച്ചിരിക്കുന്നു എന്ന് മനസ്സിലാകും. കേരളത്തിലെ എല്ലാ മുസ്ലീങ്ങളും ദേശവിരുദ്ധരോ ഭീകരവാദികളോ അല്ല. കാശ്മീര്‍ റിക്രൂട്ട്മെന്റ് കേസില്‍ ഭാരതത്തിനെതിരെ യുദ്ധം ചെയ്യാന്‍ പോയി കാശ്മീരില്‍ മരിച്ച ഒരു ഇസ്ലാമിക ഭീകരന്റെ ധീരയായ ഉമ്മ അവന് എന്റെ മോനല്ല, ഈ നാട്ടിനെതിരെ യുദ്ധം ചെയ്തവന്റെ ശവം പോലും എനിക്ക് വേണ്ട എന്നുപറഞ്ഞത് കേരളത്തിലെയും ഭാരതത്തിലെയും ദേശീയ മുസ്ലീങ്ങളുടെ ശബ്ദമാണ്. ഇസ്ലാമിക ഭീകരരുടെ ആക്രോശങ്ങള്‍ക്കിടയിലും മതനിരപേക്ഷതയുടെയും സൗഹാര്‍ദ്ദത്തിന്റെയും സമന്വയത്തിന്റെയും ശബ്ദം ഉയര്‍ത്തുന്ന ഹമീദ് ചേന്ദമംഗലൂരും എം.എന്‍. കാരശ്ശേരിയും ജാമിദ ടീച്ചറുമൊക്കെ നമ്മുടെ അഭിമാനസ്തംഭങ്ങളാണ്.
കാശ്മീരില്‍ ഏതാനും മാസങ്ങള്‍ക്കു മുന്‍പ് എട്ടുവയസ്സുകാരിയായ ഒരു പെണ്‍കുട്ടി ക്രൂരമായ ബലാത്സംഗത്തിന് വിധേയയായി മരിച്ചു. ദുരന്തം ഭാരതത്തിലെ ഓരോ പൗരനും തന്റെ നെഞ്ചോടു ചേര്‍ത്തുപിടിച്ചു. രാഷ്ട്രപതിയും പ്രധാനമന്ത്രിയും അപലപിച്ചു. പെണ്‍കുട്ടിക്ക് നീതി ലഭിക്കാന്‍ വേണ്ടി ഇടപെട്ടത് ഹിന്ദുക്കളായിരുന്നു. പക്ഷേ, ഈ സംഭവത്തിന്റെ പേരില്‍ മാസങ്ങള്‍ക്കുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബി.ജെ.പിയെയും ആര്.എസ്.എസ്സിനെയും ലക്ഷ്യമിട്ട് ഐ.എസ്സിന്റെ ഒത്താശയോടെ ഇങ്ങ് കേരളത്തില്‍ മാത്രം വാട്സാപ്പിലൂടെ ഹര്‍ത്താല്‍ ആഹ്വാനം വന്നു. മലപ്പുറം, കസര്‍ഗോഡ്, കോഴിക്കോട് തുങ്ങിയ ജില്ലകളിലും മറ്റു ചില ജില്ലകളിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിലും ഹിന്ദുക്കള്‍ക്കു നേരെ വ്യാപകമായ ആക്രമണമുണ്ടായി. നിരവധി വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു. പൂട്ടിയിട്ട കടകള്‍ കുത്തിത്തുറന്ന് സാധനങ്ങള്‍ മോഷ്ടിച്ചു. 15 ബസ്സുകള്‍, അഞ്ച് പോലീസ് ജീപ്പുകള്‍ അമ്പതോളം കടകള്‍ എന്നിവ നശിപ്പിക്കപ്പെട്ടു.
ഹര്‍ത്താല്‍ ആഹ്വാനം നടത്തിയതും ആക്രമണം നടത്തിയതും കോണ്‍ഗ്രസ്സിലെയും മുസ്ലീം ലീഗിലെയും സി.പി.എമ്മിലെയും മുസ്ലീം യുവാക്കളും എസ്.ഡി.പി.ഐ മത ഭീകരരുമായിരുന്നു. വാഹനങ്ങളിലും മറ്റും യാത്ര ചെയ്ത ഓരോ കുടുംബത്തെയും മതം ചോദിച്ച് ഇറക്കിവിടുകയും ഉപദ്രവിക്കുകയും ചെയ്തു. താനൂര്‍ എന്ന താലിബാന് ഭരണപ്രദേശത്ത് നിരവധി ഹിന്ദു കടകളാണ് തിരഞ്ഞുപിടിച്ച് നശിപ്പിച്ചത്. മുസ്ലീങ്ങള്‍ക്കുവേണ്ടി മാത്രമെന്ന് പറഞ്ഞ് രൂപീകരിച്ച മുസ്ലീം ലീഗിനെ മതേതര പാര്‍ട്ടിയായും അബ്ദുള്‍ നാസര്‍ മദനിയെ മനുഷ്യാവകാശസംരക്ഷകനുമായും കാണുന്ന കേരളത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലുമായി ചിന്നിച്ചിതറി കിടക്കുന്ന സാധാരണക്കാരില്‍ സാധാരണക്കാരായ മതേതര ഹിന്ദുക്കളെ രക്ഷിക്കാന്‍ ഒരാളും ഉണ്ടായില്ല. പ്രീതിയോ പക്ഷപാതമോ കൂടാതെ ഭരണഘടനാപരമായ ബാധ്യതകള്‍ നിര്‍വ്വഹിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്ത ജനാധിപത്യ ഭരണ-ഭരണഘടനാ സ്ഥാപനങ്ങളുടെ മേലാധികാരികള്‍ ആരും ആ വഴിക്ക് കയറിയില്ല.
കഴിഞ്ഞ ആഴ്ച കൂടി മദനിയെ കണ്ടുവന്ന മന്ത്രി കെ.ടി. ജലീല്‍ സ്ഥലം സന്ദര്‍ശിച്ചു മടങ്ങി. പാവപ്പെട്ട ഹിന്ദുക്കളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനും ജനാധിപത്യ ഭരണസംവിധാനത്തില്‍ ഭരണകൂടങ്ങള്‍ക്ക് കഴിയാതെ പോകുന്നത് വോട്ടുബാങ്ക് രാഷ്ട്രീയം കൊണ്ടാണ്. 22 നിയമസഭാ മണ്ഡലങ്ങളുള്ള ഇസ്ലാമിക വോട്ടുബാങ്കിനെ പിണക്കാന്‍ ഇരു രാഷ്ട്രീയ മുന്നണികള്‍ക്കും ഭയമാണ്.
ഭൂരിപക്ഷത്തില്‍ നിന്ന് അനുദിനം ന്യൂനപക്ഷത്തിലേക്ക് താഴ്ന്നുകൊണ്ടിരിക്കുന്ന ഹിന്ദു സമൂഹത്തിന് ഇന്ന് മലപ്പുറം ജില്ലയില്‍ അഭിമുഖീകരിക്കേണ്ടി വരുന്നത് ഭാരതത്തില്‍ ഹിന്ദു ന്യൂനപക്ഷമായാല്‍ അനുഭവിക്കേണ്ടി വരുന്ന അതേ സാഹചര്യമാണെന്ന് അറിയുക, മതേതരമെന്ന പേരില്‍ ഇസ്ലാമിന് തീറെഴുതി കൊടുത്ത രാഷ്ട്രീയ കക്ഷികളില്‍ ഇനിയും നിന്നാല്‍ എന്തുണ്ടാകുമെന്ന് ഇനിയെങ്കലും തിരിച്ചറിയുക. ഇസ്ലാമിക ഭീകരര്‍ നടത്തിയ അക്രമങ്ങള്‍ക്ക് അറസ്റ്റിലായവരും നൂറുകണക്കിന് സി.പി.എം പ്രവര്‍ത്തകരും ഉണ്ട് എന്ന തിരിച്ചറിവ് ഇനിയെങ്കിലും കേരളത്തിലെ സാധാരണ ഹിന്ദുക്കള്‍ക്ക് ഉണ്ടാകണം.