ന്യൂഡല്‍ഹി : സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിടുന്നവരുടെ സ്വത്ത് കണ്ടുകെട്ടുന്നതിന് വ്യവസ്ഥ ചെയ്യുന്ന ഓർഡിനൻസിൽ രാഷ്ട്രപതി ഒപ്പ് വച്ചു.
ഇതിനായുള്ള ഫുജിറ്റീവ് എക്കണോമിക് ഒഫന്‍ഡേഴ്സ് ഓര്‍ഡിനന്‍സ് 2018ന് കേന്ദ്രമന്ത്രിസഭാ യോഗം കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയിരുന്നു.
രാജ്യം വിട്ട ശേഷം വാറണ്ട് പുറപ്പെടുവിച്ചിട്ടും ഇന്ത്യയിലേക്ക് തിരിച്ചു വരാന്‍ തയ്യാറാകാത്തവര്‍ക്കും നൂറ് കോടി രൂപയ്ക്ക് മുകളില്‍ ബാങ്ക് വായ്പ അടവില്‍ വീഴ്ചയുള്ളവര്ക്കുമെതിരെയുമാകും പുതിയ നിയമ പ്രകാരം നടപടി സ്വീകരിക്കുക.
തട്ടിപ്പുനടത്തി മുങ്ങിയശേഷം രാജ്യത്തേക്ക് മടങ്ങിവരാന്‍ തയ്യാറാകാത്തവരെ പിടികിട്ടാപ്പുള്ളിയായ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിക്കും.
ഇത്തരക്കാരെ വിചാരണ ചെയ്യാന്‍ പ്രത്യേക കോടതികള്‍ സ്ഥാപിക്കുന്നതിനും ഇവരുടെ ആസ്തികള്‍ ഏറ്റെടുക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകാന്‍ പ്രത്യേക സമിതി രൂപവത്കരിക്കാനും ഓർഡിനൻസിൽ വ്യവസ്ഥയുണ്ട്.
നൂറ് കോടിയില്‍ അധികം രൂപയുടെ തട്ടിപ്പ് നടത്തിയവരുടെ കേസുകള്‍ മാത്രമാവും പ്രത്യേക കോടതി പരിഗണിക്കുക.
30,000 കോടിയോളം രൂപയുടെ ബാങ്ക് തട്ടിപ്പ് നടത്തി വജ്രവ്യാപാരി നീരവ് മോദിയും ബന്ധു മെഹുല്‍ ചോക്സിയും, വിവിധ ബാങ്കുകളിൽ നിന്ന് വായ്പ എടുത്ത വിജയ് മല്യയും രാജ്യം വിട്ട് പോയതിനെ തുടർന്നാണ് കേന്ദ്ര സർക്കാരിന്റെ പുതിയ നീക്കം.