ഷില്ലോംഗ് ; മേഘാലയയിൽ പൂർണ്ണമായും,അരുണാചൽ പ്രദേശിലെ എട്ട് പൊലീസ് സ്റ്റേഷൻ പരിധികളിലും അഫ്സ്പാ പിൻവലിച്ച് കേന്ദ്ര സർക്കാർ.
ആഭ്യന്തര വകുപ്പിന്റെ ഇന്ന് പുറത്തിറങ്ങിയ പ്രത്യേക ഗസറ്റ് വിജ്ഞാപനത്തിലൂടെയാണ് ഈ നടപടി.വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ദീർഘ കാലമായി നിലനിന്നിരുന്ന പ്രത്യേക സൈനികാധികാര നിയമമായ അഫ്സ്പക്കെതിരെ നിരവധി പ്രക്ഷോഭങ്ങൾ ഉണ്ടായിട്ടുണ്ട്.
മണിപ്പൂരിൽ ഈ നിയമത്തിനെതിരെ ഇറോം ശർമ്മിള നടത്തിയ പതിനഞ്ചു വർഷത്തിലേറെ നീണ്ടു നിന്ന നിരാഹാരം ഏറെ ജനശ്രദ്ധ ആകർഷിച്ചിരുന്നു.
2017 സെപ്റ്റംബർ വരെ മേഘാലയയിലെ നാല്പത് ശതമാനം ജനങ്ങളും ഈ നിയമത്തിന്റെ പരിധിയിലായിരുന്നു.സംസ്ഥാന സർക്കാരുമായുള്ള ചർച്ചക്ക് ശേഷമാണ് ഈ നിയമം പിൻവലിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്.
അരുണാചൽ പ്രദേശിലെ പതിനാറ് പൊലീസ് സ്റ്റേഷനുകളാണ് ഈ നിയമത്തിനു കീഴിൽ വന്നിരുന്നത്.ഇതിൽ എട്ട് സ്റ്റേഷൻ പരിധികളിൽ നിന്നാണ് നിയമം പിൻവലിച്ചത്.
മാത്രമല്ല മണിപ്പൂർ,മിസോറാം,നാഗാലാന്റ് എന്നീ സംസ്ഥാനങ്ങൾ സന്ദർശിക്കുന്ന വിദേശ സഞ്ചാരികൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾക്കും ഇളവ് ഏർപ്പെടുത്തി.എന്നാൽ പാകിസ്ഥാൻ,ചൈന,അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നും വരുന്ന വിനോദ സഞ്ചാരികൾക്ക് നിയന്ത്രണം തുടരും.