ഛത്തീസ്ഗഡ് ; കമ്മ്യൂണിസ്റ്റ് ഭീകരത പടർന്ന ഛത്തീസ്ഗഡിലെ ദന്തേവാഡ ജില്ലയിലേക്ക് അറിവിന്റെ വെളിച്ചം. 18 വിദ്യാർഥികളാണ് ഇവിടെ നിന്നും ഈ വർഷത്തെ ജോയിന്റ് എൻട്രൻസ് പരീക്ഷ പാസ്സായത്.
ഇതൊരു സ്വപ്നമായിരുന്നുവെന്നും, തങ്ങളുടെ ശ്രമങ്ങൾ വിഫലമായില്ലെന്നുമാണ് വിദ്യാർഥികളുടെ പ്രതികരണം.
പരീക്ഷക്ക് തയ്യാറെടുത്ത വിദ്യാർഥികൾക്ക് സർക്കാരിന്റെയും,തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും സഹായത്തോടെ കൂടുതൽ സൗകര്യങ്ങളും ഏർപ്പെടുത്തിയിരുന്നതായി ജില്ലാ കലക്ടർ സൗരഭ് കുമാർ പറഞ്ഞു.
രാജ്യത്ത് ഏറ്റവുമധികം കമ്മ്യൂണിസ്റ്റ് ഭീകരരുടെ ഭീഷണി നേരിടുന്ന സംസ്ഥാനങ്ങളിലൊന്നായ ഛത്തീസ്ഗഡിൽ അടിസ്ഥാന സൗകര്യ വികസനങ്ങളൊരുക്കുന്നതിനു പോലും കനത്ത വെല്ലുവിളികളെ നേരിടേണ്ടി വരും.
കമ്യൂണിസ്റ്റ് ഭീകര ഗ്രൂപ്പുകളിലേക്ക് ഛത്തീസ്ഗഡ്,ജാർഖണ്ഡ് പോലെയുള്ള സംസ്ഥാനങ്ങളിൽ നിന്നും കുട്ടികളെ റിക്രൂട്ട് ചെയ്യുന്നതായി കഴിഞ്ഞ വർഷം ഐക്യരാഷ്ട്ര സംഘടന തയ്യാറാക്കിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
അത്തരമൊരു ചുറ്റുപാടിൽ നിന്നാണ് രാജ്യത്തിനാകെ അഭിമാനമാകും വിധത്തിൽ ഛത്തീസ് ഗഡിൽ നിന്നുള്ള വിദ്യാർഥികൾ ജയിച്ചു കയറിയത്.
ഏപ്രിൽ 8 നാണ് എഴുത്തു പരീക്ഷ നടന്നത്.ഓൺലൈൻ പരീക്ഷ ഏപ്രിൽ 15 നും ,16 നുമാണ് നടന്നത്.
11,35,084 വിദ്യാർഥികളാണ് ജോയിന്റ് എൻട്രൻസ് പരീക്ഷയിൽ പങ്കെടുത്തത്.ഇതിൽ 1,31,024 പേരാണ് ഉപരിപഠനത്തിനു യോഗ്യത നേടിയത്.