പാട്ന ; ഇരുപത്തിയേഴ് പേർ മരിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ട അപകടത്തിൽ ആരും മരിച്ചിട്ടില്ലെന്ന പ്രസ്താവനയുമായി ബീഹാർ സർക്കാർ.
മുഖ്യമന്ത്രി വരെ ആദരമർപ്പിക്കുകയും, മരിച്ചവരുടെ ബന്ധുക്കൾക്ക് നാലു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തതിനു പിന്നാലെയാണ് ആരും മരിച്ചിട്ടില്ലെന്ന പുതിയ പ്രസ്താവന.
കഴിഞ്ഞ ദിവസമാണ് ബിഹാറിലെ മോതിഹാരയിൽ ബസ് മറിഞ്ഞ് തീപിടിച്ചത്.തുടർന്ന് ദേശീയ മാദ്ധ്യമങ്ങൾ ഉൾപ്പെടെ വാർത്ത നൽകി.ആദ്യം 12 ആയിരുന്ന മരണ വാർത്ത അധികം വൈകാതെ 27 ആകുകയും ചെയ്തു.
പൊതു ചടങ്ങിൽ പങ്കെടുക്കുകയായിരുന്ന ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ വിവരമറിഞ്ഞതോടെ മരണപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ച് മൗനപ്രാർത്ഥനയും നടത്തി. അതും പോരാതെ‘അപകടത്തിൽ മരിച്ച’വരുടെ ബന്ധുക്കൾക്ക് നാലു ലക്ഷം രൂപ വീതം ധനസഹായവും പ്രഖ്യാപിച്ചു.
അധികം താമസിയാതെ പ്രമുഖരുടെ ട്വിറ്ററുകളും, മറ്റ് സമൂഹ മാദ്ധ്യമങ്ങളും അനുശോചന പ്രവാഹത്താൽ നിറഞ്ഞു.
എന്നാൽ രാത്രിയോടെ അപകടത്തിന്റെ ‘തിരക്കഥ‘ മുഴുവൻ മാറ്റുന്ന ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ് എത്തി.അപകടത്തിൽ ആരും മരിച്ചിട്ടില്ല.
അപകടത്തിൽ പൊള്ളലേറ്റവരെ രക്ഷപെടുത്തി ആശുപത്രിയിലെത്തിച്ചതിനു പിന്നാലെ ബസ് പൂർണ്ണമായും കത്തിയമർന്നു.ഇതാണ് വ്യാജവാർത്ത പ്രചരിക്കാൻ ഇടയായതെന്നാണ് നിഗമനം.ആശുപത്രിയിലാക്കിയ 13 പേരെ കുറച്ച് ബസിന്റെ സീറ്റിന്റെ എണ്ണം കണക്കാക്കിയാണ് മരണസംഖ്യ റിപ്പോർട്ട് ചെയ്യപ്പെട്ടതെന്നാണ് സൂചന.