ഇസ്ലാമാബാദ് ; അത്യാധുനിക ആയുധങ്ങൾ വാങ്ങുന്ന ഇന്ത്യയുടെ നീക്കത്തിനെതിരെ പാകിസ്ഥാൻ.
ഇന്ത്യ ആയുധങ്ങൾ വാങ്ങുന്നത് തങ്ങൾക്ക് ഭീഷണിയാണെന്നും,അതിൽ നിന്നും ഇന്ത്യയെ പിൻതിരിപ്പിക്കണമെന്നുമാവശ്യപ്പെട്ടാണ് പാകിസ്ഥാൻ ഐക്യരാഷ്ട്ര സഭയെ സമീപിച്ചിരിക്കുന്നത്.
ഇതിനായി പാകിസ്ഥാൻ വിദേശ കാര്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥ സംഘം യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടാറസിനെ സന്ദർശിച്ചു.
ഇന്ത്യ സൈനിക ശക്തി വർദ്ധിപ്പിക്കുന്നത് പ്രധാനമായും തങ്ങളെ ലക്ഷ്യമിട്ടാണ്,പിന്നെ ചൈനയേയും .ഇത് സമാധാനം തകർക്കും.ഇന്ത്യയുടെ ഈ നീക്കം വല്ലാത്ത ഭയമുണ്ടാക്കുന്നു,അതുകൊണ്ട് ഇന്ത്യയുടെ ആയുധ ശേഖരങ്ങളെ കുറിച്ച് യു എന്നിൽ പരാതി ഉന്നയിച്ചിട്ടുണ്ട് – പാക് വിദേശ കാര്യ വക്താവ് പാക് മാദ്ധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
പാകിസ്ഥാൻ സമാധാനത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യമാണെന്നായിരുന്നു മറ്റൊരു പാക് ഉദ്യോഗസ്ഥൻ ഉയർത്തിയ വാദം.
അടുത്തിടെ സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഓർഗനൈസേഷൻ പുറത്തു വിട്ട റിപ്പോർട്ടിൽ ലോകത്ത് സൈനിക ശക്തി വർദ്ധിപ്പിക്കാൻ ഏറ്റവും കൂടുതൽ പണം ചിലവഴിക്കുന്ന അഞ്ചാമത്തെ രാജ്യം ഇന്ത്യയാണെന്ന് പ്രസ്താവിച്ചിരുന്നു.
ഇന്ത്യയുടെ പ്രതിരോധ മേഖലയിലെ കുതിപ്പ് തങ്ങൾക്ക് ഭീഷണിയാകുന്നതായി പാകിസ്ഥാനും,ചൈനയും നിരന്തരം പ്രസ്താവിച്ചിരുന്നു.
സേനാ ബലം,പ്രകൃതി വിഭവ ശേഷി,ഭൂമിശാസ്ത്രപരമായ ഘടകങ്ങൾ,മാനവിക ശേഷി തുടങ്ങിയവയെ അടിസ്ഥാനമാക്കി ഗ്ലോബൽ ഫയർപവർ തയ്യാറാക്കിയ പട്ടികയിൽ സൈനിക ശക്തിയിൽ ലോകത്ത് നാലാം സ്ഥാനത്താണ് ഇന്ത്യ. പാകിസ്ഥാനാകട്ടെ പതിമൂന്നാം സ്ഥാനത്തും.
ഇതും ഭീഷണി ഉയർത്താനുള്ള കാരണങ്ങളിൽ ഒന്നായി എടുത്തു കാട്ടുന്നു പാക് മാദ്ധ്യമങ്ങൾ.
ഭീകരരെ വിട്ട് ഇന്ത്യയെ തകർക്കാമെന്നുള്ള പാകിസ്ഥാന്റെ ചിന്ത വെറുതെയാണെന്നും, ചെറിയ യുദ്ധത്തെ നേരിടാനുള്ള ശേഷി പോലും പാകിസ്ഥാന് ഇപ്പോൾ ഇല്ലായെന്നത് മറക്കരുതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ ഹാളിൽ നടന്ന ‘ഭാരത് കെ ബാത്,സബ് കെ സാത്‘ എന്ന പരിപാടിയിൽ താക്കീതും നൽകിയിരുന്നു